പത്തനംതിട്ട: മന്ത്രി വീണാ ജോർജിനെ വിമർശിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട രണ്ട് സിപിഎം പ്രവർത്തകർക്കെതിരെ നടപടി. ഇരവിപേരൂർ ഏരിയാ കമ്മിറ്റി അംഗം എൻ.രാജീവ്, ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം പി.ജെ.ജോൺസൺ എന്നിവർക്കെതിരെയാണ് നടപടി. എൻ.രാജീവിനെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ജോൺസണെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു.
കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന ദിവസം മന്ത്രിയെ കൊല്ലത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനെ പരിഹസിച്ചാണ് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്. കെട്ടിടം തകർന്നുവീണ് കോട്ടയം തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ച സംഭവത്തിലായിരുന്നു വിമർശനം. ‘കുട്ടിയായിരിക്കെ താൻ ക്ലാസ് പരീക്ഷാദിവസം വയറുവേദന എന്ന് കളവു പറഞ്ഞ് വീട്ടിൽ ഇരിക്കുമായിരുന്നു. അങ്ങനെ പരീക്ഷകളിൽനിന്ന് രക്ഷപ്പെട്ടു.
ഇവിടെ ചോദ്യങ്ങളിൽനിന്നും’–എന്നായിരുന്നു രാജീവിന്റെ പരിഹാസം.കൂടുതൽ പറയുന്നില്ലെന്നും ഇനി പറയിപ്പിക്കരുതെന്നുമായിരുന്നു പി.ജെ.ജോൺസൺ സമൂഹമാധ്യമത്തിൽ കുറിച്ചത്. എംഎൽഎയായി ഇരിക്കാൻ പോലും മന്ത്രിക്ക് അർഹതയില്ലെന്നും ജോൺസൺ പറഞ്ഞു.



