തലശ്ശേരി:പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ കണ്ടുമുട്ടിയ ബന്ധം പ്രണയമായി. ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് 53 കാരി പഴയ പത്താം ക്ലാസുകാരനൊപ്പം പോയി. ബേഡകം സ്വദേശിനിയായ 53 കാരിയാണ് പത്താം ക്ലാസിൽ ഒന്നിച്ചു പഠിച്ച ഓട്ടോ ഡ്രൈവർക്കൊപ്പം പോയത്.
53 കാരിയുടെ അമ്മയുടെ വീട് തലശ്ശേരിയിലാണ്. അവിടെയുള്ള സ്കൂളിലാണ് പഠിച്ചത്. ഇവിടെ മാസങ്ങൾക്ക് മുമ്പ് നടത്തിയ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ വെച്ചാണ് കുറെ വർഷങ്ങൾക്ക് ശേഷം സഹപാഠിയെ വീണ്ടും കണ്ടുമുട്ടിയത്. ഫോൺ നമ്പറുകൾ പരസ്‌പരം കൈമാറിയതിനെ തുടർന്ന് ബന്ധം വളർന്നു. പിന്നാലെ വീട് വിട്ടുപോയി ഒരുമിച്ചുതാമസിക്കാൻ നിശ്ചയിച്ചു.
സാമ്പത്തികമായി ഉയർന്ന നിലവാരത്തിൽ കഴിയുന്ന കുടുംബത്തിൽ നിന്ന് ഉറ്റവരെ മുഴുവൻ തള്ളി സ്ത്രീ കാമുകനായ ഓട്ടോഡ്രൈവറുടെ കൂടെ കഴിഞ്ഞദിവസം നാടുവിട്ടു. ഭർത്താവിൻ്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച ബേഡകം പൊലീസ് കമിതാക്കളുടെ ഫോൺ ലൊക്കേഷൻ തപ്പിയിറങ്ങി. വയനാട് പോയി ബസിൽ മടങ്ങിയ ഇരുവരെയും, ബേഡകം എസ്.ഐ അരവിന്ദന്റെയും എ.എസ്.ഐ സരളയുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം രഹസ്യമായി പിന്തുടർന്നു.
തലശേരിയിൽ ഇറങ്ങിയപ്പോൾ കസ്റ്റഡിയിൽ എടുത്ത് ബേഡകം സ്റ്റേഷനിൽ എത്തിച്ചു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിന് മുമ്പ് പൊലീസ് ഉദ്യോഗസ്ഥർ, ഇവരെ പിന്തിരിപ്പിക്കാൻ ആവുന്നത്ര ശ്രമിച്ചിട്ടും കോടതിയിൽ നിന്ന് സ്ത്രീ കാമുകനായ സഹപാഠിയുടെ കൂടെ തന്നെ ഇറങ്ങിപോവുകയായിരുന്നു.



