ആദിവാസി വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യണമെന്ന വിവാദ പ്രസ്താവന പിൻവലിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തന്റെ പ്രസ്താവനയെ വളച്ചൊടിച്ചെന്നും മുഴുവനും കൊടുത്തില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.ഹൃദയത്തിൽ നിന്നും വന്ന പ്രസ്താവനയാണെന്നും നല്ല ഉദ്ദേശം മാത്രമാണ് ഉള്ളതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
ആദിവാസി വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യണമെനന്നായിരുന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന. എങ്കിൽ മാത്രമെ അവരുടെ കാര്യത്തിൽ ഉന്നതി ഉണ്ടാകു എന്നും അത്തരം ജനാധിപത്യമാറ്റങ്ങൾ ഉണ്ടാകണമെന്നും സുരേഷ് ഗോപി പറഞ്ഞു. ബ്രാഹ്മണനോ നായിഡുവോ നോക്കട്ടെ ഗോത്രവർഗങ്ങളുടെ കാര്യമെന്നും സുരേഷ് ഗോപി പറഞ്ഞു.
ആദിവാസി വകുപ്പ് വേണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്നും പലതവണ ഈ ആഗ്രഹം താൻ പ്രധാനമന്ത്രിയോട് അറിയിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഡൽഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പരാമർശം.
ബജറ്റ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെയാണ് കേരളത്തെ പരിഹസിച്ചും ആദിവാസി വകുപ്പ് ഉന്നത കുലജാതർ ഭരിച്ചാലേ പുരോഗതിയുണ്ടാകൂ എന്ന അഭിപ്രായപ്രകടനവുമായി സുരേഷ് ഗോപി രംഗത്തെത്തിയത്. ഡൽഹി മയൂർ വിഹാറിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് സുരേഷ് ഗോപിയുടെ വിവാദ പരാമർശം.