കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പ് മെരുവമ്പായി സ്വദേശി കൈതേരികണ്ടി വീട്ടില്‍ എം ശ്രീനന്ദ(18)യാണ് മരിച്ചത്. തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയിരുന്നു.
വണ്ണം കൂടുതലാണെന്ന തോന്നലില്‍ കുറച്ചുനാളായി കുറഞ്ഞ അളവിലാണ് ഭക്ഷണം കഴിച്ചിരുന്നത്. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍ എസ് എസ് കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാർത്ഥിനിയാണ്. പഠനത്തില്‍ മിടുക്കിയായിരുന്നു. യൂട്യൂബില്‍ കണ്ട ഡയറ്റ് പിന്തുടര്‍ന്ന പെണ്‍കുട്ടിയുടെ ആമാശയവും അന്നനാളവും ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
കുറഞ്ഞ തോതിലുളള ഭക്ഷണം ശരീരത്തെ സാരമായി ബാധിച്ചതോടെ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം ഗുരുതരമായതോടെയാണ് കോഴിക്കോട് നിന്ന് തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്രീനന്ദയുടെ ജീവന്‍ നിലനിര്‍ത്തി വന്നിരുന്നത്. ഇതിനിടയില്‍ അന്ത്യം സംഭവിക്കുകയായിരുന്നു.
ശരീരഭാരം കൂടാതിരിക്കാന്‍ ഭക്ഷണം ഒഴിവാക്കുന്ന മാനസികരോഗമായ ‘അനോറെക്സിയ നെര്‍വോസ’ പെണ്‍കുട്ടിയെ ബാധിച്ചിരുന്നു എന്നാണ് വിവരം. വണ്ണം കൂടാതിരിക്കാന്‍ യൂട്യൂബ് വീഡിയോകള്‍ കണ്ടാണ് ശ്രീനന്ദ ഡയറ്റെടുത്തിരുന്നത്. വണ്ണം കൂടിയാല്‍ തന്‍റെ സൗന്ദര്യം നഷ്ടപ്പെടുമെന്ന് ശ്രീനന്ദ വിശ്വസിച്ചു. പ്രാതല്‍ പൂര്‍ണമായും ഒഴിവാക്കി. ഭക്ഷണം നല്‍കിയാല്‍ അല്‍പം കഴിച്ച് ബാക്കി കളയും. മാസങ്ങളായി ഇതായിരുന്നു ശീലം.
യൂട്യൂബ് വീഡിയോകള്‍ കണ്ടാണ് ഈ പതിവ് തുടങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു. ആവശ്യത്തിന് മാത്രം തടിയുണ്ടായിരുന്ന നോര്‍മലായ ആളായിരുന്നു ശ്രീനന്ദയെന്നും ബന്ധുക്കള്‍ പറയുന്നു.അച്ഛന്‍ ആലക്കാടന്‍ ശ്രീധരന്‍. അമ്മ എം ശ്രീജ. സഹോദരന്‍: യദുനന്ദ്