ഹേമ കമ്മറ്റി’ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളുടെ ഭാഗമായി കലുഷിതമായി മാറിയ മലയാള ചലച്ചിത്ര താരസംഘടനയായ ‘അമ്മ’ ചരിത്രത്തിൽ ആദ്യമായി കുടുംബ സംഗമത്തിന് വേദിയാകുന്നു. മോഹൻലാൽ പ്രസിഡന്റായ സംഘടനയിലെ മുഴുവൻ ഭാരവാഹികളും രാജിവെക്കുകയും ചെയ്തു. വെളിപ്പെടുത്തലുകളെ തുടർന്ന് കുറ്റാരോപിതനായ മുൻ ജനറൽ സെക്രട്ടറി സിദ്ധിഖ് ആണ് ഓഗസ്റ്റ് മാസത്തിൽ ആദ്യമായി രാജി പ്രഖ്യാപിച്ചത്. പിന്നാലെ മറ്റ് അംഗങ്ങളും രാജി പ്രഖ്യാപനം നടത്തി. 2024–2027 കാലത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മറ്റിയാണ് രാജിവച്ചത്.
ഹേമ കമ്മറ്റി കണ്ടെത്തലുകളുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് ഭാരവാഹികളുടെ രാജി. ബൈലോ പ്രകാരം, രണ്ടു മാസങ്ങൾക്ക് ശേഷം അടുത്ത ഭാരവാഹികളെ കണ്ടെത്തേണ്ടതുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെയും ഒരു തീരുമാനം ഉണ്ടായിട്ടില്ല.
രാജിവച്ച മുൻ ഭാരവാഹികളുടെ നേതൃത്വത്തിൽ, അമ്മയുടെ പെൻഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ മുടക്കം കൂടാതെ നൽകുന്നുണ്ട്. അടുത്ത തെരഞ്ഞെടുപ്പ് എപ്പോഴെന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനിരിക്കുന്നു. നവംബർ ഒന്ന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച്, നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ സാന്നിധ്യത്തിൽ അമ്മയിൽ ഒരു കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു.
അമ്മ രൂപീകൃതമായ ശേഷം കുടുംബ സംഗമം ഇതാദ്യമായാണ് നടത്തുന്നത്. പകല്‍ മുഴുവന്‍ നീളുന്ന താരങ്ങളുടേയും കുടുംബാംഗങ്ങളുടേയും കലാ കായിക മത്സരങ്ങളും, വൈകിട്ട് മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മെഗാഷോയും പരിപാടിയുടെ ഭാഗമായി അരങ്ങേറും. മോഹൻലാൽ, മമ്മൂട്ടി, സുരേഷ്ഗോപി എന്നിവരുടെ നേതൃത്വത്തിലായിരിക്കും പരിപാടികൾ. ജനുവരി 4-ാം തിയതി എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് പ്രോഗ്രാം. താര സംഘടനയായ അമ്മയുടെ 2025 കുടുംബ സംഗമത്തിന്‍റെ ഔദ്യോഗിക മീഡിയ പാർട്ണറായി One 2 Talks കരാറിൽ ഒപ്പുവച്ചു.



