തൃശൂർ കൊടകരയിൽ പൊലീസിന്റെ വൻ രാസലഹരി വേട്ട. പാഴ്‌സൽ സർവീസിന്റെ മറവിൽ കടത്തുകയായിരുന്ന കാൽ കിലോയോളം വരുന്ന എംഡിഎംഎ പിടികൂടി. സംഭവത്തിൽ എടമുട്ടം പുളിഞ്ചോട് സ്വദേശി മുഹമ്മദ് ഫാസിൽ പിടിയിലായി.
ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് ഐഷർ ലോറിയിൽ ആയിരുന്നു എംഡിഎംഎ കടത്തിക്കൊണ്ടുവന്നത്. ബെംഗളൂരുവിൽ നിന്ന് പാഴ്‌സലുകൾക്കൊപ്പം ലഹരിമരുന്നും ലോറിയിൽ കയറ്റി, എറണാകുളം കേന്ദ്രീകരിച്ച് വൻകിട ഇടപാടുകാർക്കും യുവാക്കൾക്കും വിതരണം ചെയ്യുന്നതാണ് ഇയാളുടെ രീതി. റൂറൽ ഡാൻസാഫ് (DANSAF) സംഘവും കൊടകര പൊലീസും സംയുക്തമായാണ് ലഹരി മരുന്ന് പിടികൂടിയത്.
തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ആയിരുന്നു പരിശോധന. ദേശീയപാത പേരാമ്പ്ര ഫ്ലൈഓവറിന് സമീപത്ത് വെച്ചാണ് വാഹനം പരിശോധിച്ചത്. ലോറിയിലെ കാർഗോ ബോക്സുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.
കളമശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘എയർ കാർഗോ’ പാഴ്‌സൽ കമ്പനിയിലെ ഡ്രൈവറാണ് പിടിയിലായ മുഹമ്മദ് ഫാസിൽ.198 ഗ്രാം എംഡിഎംഎയും നാല് എൽ.എസ്.ഡി. സ്റ്റാമ്പുകളും ആണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. അതേസമയം ലഹരിമരുന്നിനൊപ്പം വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.



