സിൽവര്‍ലൈൻ പദ്ധതി മരവിപ്പിച്ചിട്ടും അനിശ്ചിതത്വങ്ങൾ ഒഴിയുന്നില്ല.സര്‍വെ നടത്തി അതിരടയാളമിട്ട ഭൂമി ,വിൽക്കാനോ, ഈട് വച്ച് വായ്പ എടുക്കാനോ കഴിയാതെ നാട്ടുകാർ.പ്രക്ഷോഭങ്ങളുടെ പേരിലെടുത്ത കേസുകൾ പിൻവലിക്കണമെന്നആവശ്യവും ശക്തമായിട്ടുണ്ട്.
സിൽവര്‍ലൈൻ കടന്നു പോകുന്ന 11 ജില്ലകൾ. 193 വില്ലേജുകളിലായി അതിവേഗം സര്‍വെ പൂര്‍ത്തിയാക്കിയത് 45 ഇടത്ത്. അവിടവിടെയായി 6737 മഞ്ഞക്കുറ്റികൾ സ്ഥാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ അനുമതിക്ക് ശേഷം മതി ബാക്കിയെന്ന കാരണം പറഞ്ഞ് പദ്ധതിയിൽ നിന്ന് സര്‍ക്കാര്‍ പിൻമാറുമ്പോൾ ദുരിതത്തിലാകുന്നത് അതിരടയാള പരിധിയിലുള്ള ജനങ്ങളാണ്.
പദ്ധതി പ്രവര്‍ത്തനങ്ങൾ മരവിപ്പിച്ചതോടെ വിൽപനയടക്കം ക്രയവിക്രയങ്ങൾക്ക് തടസമില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഈട് വച്ച് വായ്പയെടുക്കാനും തടസമില്ല. പക്ഷെ വിൽപ്പന നടക്കുന്നില്ലെന്ന് മാത്രമല്ല, പദ്ധതി പ്രദേശമെന്ന പേര് വന്നതോടെ വായ്പ അനുവദിക്കാൻ ബാങ്കുകൾ തയ്യാറുമല്ല. ഈ സ്ഥിതി മാറണമെങ്കിൽ ഇതുവരെ നടത്തിയ നടപടികളും സർക്കാർ മരവിപ്പിക്കണം.സർവേ ഉദ്യോഗസ്ഥരെ പിൻവലിച്ചശേഷവും കെ റെയിലിൽ നിന്നും പിന്നോട്ടില്ലെന്ന് മന്ത്രിമാർ ആവർത്തിക്കുമ്പോൾ മഞ്ഞക്കുറ്റിയിട്ട സ്ഥലങ്ങളുടെ ഉടമകൾ പ്രതിസന്ധിയിലാണ്.