സ്വർണക്കടത്ത്-പിൻവാതിൽ നിയമന വിഷയത്തിൽ സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മൂന്നുലക്ഷം പിൻവാതിൽ നിയമനം നടത്തിയ നാണംകെട്ട സർക്കാരാണിതെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള കൂട്ടുകെട്ട് കാരണം സ്വർണക്കടത്ത് കേസ് അട്ടിമറിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രി കത്തെഴുതിയപ്പോൾ അവർ വന്നു.
മുഖ്യമന്ത്രി രണ്ടാമത് കത്തെഴുതിയപ്പോൾ അന്വേഷണം നിലച്ചു.
സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തർധാര ഇപ്പോൾ എല്ലാവർക്കും ബോധ്യമായെന്നും ചെന്നിത്തല പറഞ്ഞു.
സ്വർണക്കടത്ത് കേസ് അന്വേഷണം നിലച്ചിട്ട് ഒരുമാസമായി.
ബി.ജെ.പിയും സി.പി.എമ്മും തമ്മിലുളള പുതിയ കൂട്ടുകെട്ടു കൊണ്ടാണ് അന്വേഷണം നിലച്ചു പോയത്. ഇ.ഡിയുടെയും എൻ.ഐ.എയുടെയും കസ്റ്റംസിന്റെയും അന്വേഷണം എവിടെയാണ്. അന്വേഷണം മരവിപ്പിച്ചിരിക്കുന്നത് ബി.ജെ.പിയും സിപിഎമ്മും തമ്മിലുള്ള പുതിയ കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ എം.പിമാരുടെ ഭാര്യമാർക്കെല്ലാം ജോലി. എം.എൽ.എമാരുടെയും കമ്യൂണിസ്റ്റുകാരുടെയും മക്കൾക്ക് ജോലി. ഒരു കമ്യൂണിസ്റ്റുകാരന് ന്യായമായി ജോലി കിട്ടുന്നതിന് ഞങ്ങൾ ആരും എതിരല്ല. പക്ഷെ പിൻവാതിലിലൂടെ, അന്യായമായി ചട്ടങ്ങളും നിയമങ്ങളും മറികടന്ന് കൊടുക്കുന്ന ജോലിയാണ് ഞങ്ങൾ എതിർക്കുന്നത്. ഈ സമരം ജനങ്ങളുടെയും ചെറുപ്പക്കാരുടെയും വികാരമാണ്. അത് അടിച്ചമർത്താമെന്ന് ഭരണകൂടം കരുതണ്ട. സമരം ശക്തമാകും. ജനങ്ങൾക്ക് കാര്യങ്ങൾ ബോധ്യമായിട്ടുണ്ട്- ചെന്നിത്തല പറഞ്ഞു.