സ്ഥാനാർഥിയാകാനില്ല; ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ആർ.എം.പി നേതാവും ടി.പി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ രമ. വടകര സീറ്റ് ആർ.എം.പിക്ക് ലഭിക്കുകയാണെങ്കിൽ കെ.കെ രമയുടേയും, ആർ.എം.പി സംസ്ഥാന അധ്യക്ഷൻ എൻ.വേണുവിന്റേയും പേരായിരുന്നു ഉയർന്ന് കേട്ടത്. ആർ.എം.പി സ്ഥാനാർഥിയായി എൻ.വേണു വടകരയിൽ മത്സരിക്കുകയും മറ്റെവിടെയങ്കിലും പൊതു സ്വതന്ത്രയായി കെ.കെ രമയെ രംഗത്തിറക്കണമെന്ന ചർച്ചകളും നടന്നിരുന്നു. എന്നാൽ ഇതിൽ കാര്യമില്ലെന്നാണ് രമ പറയുന്നത്. മത്സരരംഗത്തുണ്ടാവില്ലെന്ന് രമ വ്യക്തമാക്കിയതോടെ വടകരയിൽ യുഡിഎഫ് പിന്തുണച്ചാലും ഇല്ലെങ്കിലും എൻ വേണു മത്സരിക്കാനാണ് എല്ലാ സാധ്യതയും. ആർ.എം.പിക്ക് ഇത്തവണ യു.ഡി.എഫ് സീറ്റ് നൽകുമെന്ന് ഏകദേശം ധാരണയായിട്ടുണ്ട്.