നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥി പട്ടികക്ക് അന്തിമരൂപം നൽകാനായി ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഇന്ന് തൃശൂരിൽ യോഗം ചേരും.
കഴക്കൂട്ടം ,കോന്നി, തിരുവനന്തപുരം, വട്ടിയൂർകാവ്, മഞ്ചേശ്വരം സീറ്റുകളിൽ ഇനിയും സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല.
വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും കോൺഗ്രസ് സ്ഥാനാർത്ഥിയെ കൂടി അറിഞ്ഞ ശേഷം അന്തിമ തീരുമാനമെടുക്കാനാണ് ധാരണയെന്നാണ് വിവരം.
നേമത്ത് കുമ്മനം ഉറപ്പിച്ചെങ്കിലും യുഡുഎഫിന്‍റെ കരുത്തനായ സ്ഥാനാർത്ഥി വന്നാൽ ബിജെപി കുമ്മനത്തെ മറ്റൊരിടത്തേക്ക് മാറ്റാനും സാധ്യതയുണ്ട്.
മഞ്ചേശ്വരത്ത് ഇടത് സ്ഥാനാർത്ഥിയെ പരിഗണിച്ചാകും ബിജെപി സ്ഥാനാർത്ഥിയെ നിർത്തുക.
ഈ അഞ്ചിൽ ഒരിടത്താകും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിക്കുക.
സുരേഷ് ഗോപിയുടെ കാര്യത്തിലും തീരുമാനം വരാനുണ്ട്. മത്സരിക്കാനില്ലെന്ന് പറഞ്ഞ സുരേഷ് ഗോപിക്ക് മേൽ കേന്ദ്ര നേതൃത്വം കടുത്ത സമ്മർദ്ദമാണ് ചെലുത്തുന്നത്. തൃശൂരിൽ മത്സരിക്കാനാണ് ആവശ്യം. നിർബന്ധമെങ്കിൽ ഗുരുവായൂരിൽ നിൽക്കാമെന്ന സുരേഷ് ഗോപിയുടെ നിർദ്ദേശം പാർട്ടി അംഗീകരിക്കുന്നില്ല.
സാധ്യതപട്ടികയുമായി സുരേന്ദ്രൻ നാളെ ദില്ലിക്ക് പോകും. ദില്ലിയിൽ പാർലമെൻററി ബോർഡ് ചേർന്നാകും പ്രഖ്യാപനം.