സി.എ.ജിയ്‌ക്കെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പാസായി.
നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് സി.എ.ജിയ്‌ക്കെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പാസായി. സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാതെയാണ് സി.എ.ജി റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്‌താവിച്ചു. തെറ്റായ കീഴ്‌വഴക്കത്തിന് കൂട്ട് നിന്നുവെന്ന അപഖ്യാതി സഭയ്‌ക്കുണ്ടാകാതിരിക്കാനാണ് പ്രമേയം അവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിഫ് ജസ്‌റ്റിസിനെതിരെ ജഡ്‌ജിമാര്‍ രംഗത്തുവന്നതുപോലെ അസാധാരണ സാഹചര്യം ഇവിടെയുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
എന്നാല്‍ മുഖ്യമന്ത്രിയുടെ വാദം പ്രതിപക്ഷം ശക്തിയായി എതിര്‍ത്തു. സിഎജിക്കെതിരെ പ്രമേയം കൊണ്ടുവരുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്നും തെറ്റായ കീഴ്‌വഴക്കമുണ്ടാക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും പ്രമേയത്തെ എതിര്‍ത്ത് വി.ഡി സതീശന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു.സിഎജിയ്‌ക്കെതിരെ പ്രമേയം കൊണ്ടുവരാന്‍ സര്‍ക്കാരിന് അധികാരമില്ല.
കേന്ദ്ര സര്‍ക്കാര്‍ പോലും ചെയ്യാത്ത നടപടിയാണിത്. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന നടപടിയാണ് ഭരണപക്ഷത്തിന്റേതെന്നും സഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് ജനാധിപത്യത്തെ സര്‍ക്കാര്‍ തകര്‍ക്കുന്നു. പ്രമേയത്തില്‍ നിന്ന് പിന്മാറാന്‍ സ്‌പീക്കര്‍ ആവശ്യപ്പെടണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
ഇത് ജനാധിപത്യത്തിന്റെ കറുത്ത ദിനമാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ അഭിപ്രായപ്പെട്ടു. കിഫ്ബി സമാന്തര സാമ്പത്തിക സംവിധാനമാണെന്നും സി.എ.ജിയെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണെന്നും ഒ.രാജഗോപാല്‍ എം.എല്‍.എയും അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ സാമ്പത്തിക അച്ചടക്കം പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സി.എ.ജിയെ ഉപയോഗിച്ച് സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ആര് വിചാരിച്ചാലും സര്‍ക്കാരിനെ തകര്‍ക്കാനാകില്ലെന്നും എ.എന്‍ ഷംസീര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രമേയം അനുചിതമാണെന്ന് കെ.സി ജോസഫ് എം.എല്‍.എ അഭിപ്രായപ്പെട്ടു. എന്നാല്‍ സര്‍ക്കാരിന് കിട്ടിയ നിയമോപദേശത്തിനനുസരിച്ചാണ് പ്രമേയമെന്നും സര്‍ക്കാര്‍ വിശദമായ പരിശോധന നടത്തിയിട്ടുണ്ടെന്നും ധനമന്ത്രി തോമസ് ഐസക് അവകാശപ്പെട്ടു.