സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്ന വിമർശത്തിനും പരിഹാസത്തിനും മറുപടിയുമായി നിലമ്പൂർ എംഎൽഎ പി.വി അൻവർ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ഖാനയിൽ തടവിലാക്കിയിരിക്കുകയാണെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ അഭ്യൂഹം പ്രചരിച്ചിരുന്നു. ഇതോടെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്. താൻ കാനയിലും കനാലിലും ഒന്നുമല്ല ആഫ്രിക്കൻ രാജ്യമായ സിയെറ ലിയോണിലാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി. പുതിയ സംരംഭവുമായി അവിടെ എത്തിയതാണെന്നും സർക്കാർ സഹായത്തോടെയാണ് കമ്പനിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. നൂറോളം തൊഴിലാളികൾ ഒപ്പമുണ്ട്. വിമർശം ഉന്നയിച്ച യൂത്ത് കോൺഗ്രസുകാരുടെയും കോൺഗ്രസുകാരുടെയും സ്നേഹം ഇത്രനാളും മനസിലാക്കാൻ കഴിഞ്ഞില്ലെന്ന കുറ്റബോധം തനിക്കുണ്ടെന്ന പരിഹാസവും ഫെയ്സ്ബുക്ക് പോസ്റ്റിലുണ്ട്. നിലമ്പൂർ എംഎൽഎ പി.വി അൻവറിനെ വിട്ടുതരണമെന്ന ആവശ്യവുമായി മലയാളികൾ കൂട്ടത്തോടെ ഖാന പ്രസിഡന്റിന്റെ ഫെയ്സ്ബുക്ക് പേജിൽ അടുത്തിടെ മൂവായിരത്തോളം കമന്റുകൾ പോസ്റ്റു ചെയ്തിരുന്നു. പരിഹാസം നിറഞ്ഞതായിരുന്നു പോസ്റ്റുകൾ മിക്കതും. കഴിഞ്ഞ ഒരു മാസത്തോളമായി അൻവറിനെ മണ്ഡലത്തിലോ തിരുവനന്തപുരത്തെ സ്വന്തം വീട്ടിലോ ഇല്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് നേരത്തെ രംഗത്തെത്തുകയും ചെയ്തിരുന്നു