ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര വിവാദത്തില്‍ കരാറുകാരുടെ വിശദീകരണം തേടി ഹെെക്കോടതി. ഇതിനായി ഒരാഴ്ചകൂടി സമയം അനുവദിച്ചു.
ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള ശര്‍ക്കര ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ നടപടി. മറ്റ് മതസ്ഥരുടെ മുദ്ര വെച്ച ആഹാര സാധനം ശബരിമലയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് കാണിച്ച് ശബരിമല കര്‍മ്മ സമിതി ജനറല്‍ കണ്‍വീനര്‍ എസ്ജെആര്‍ കുമാറാണ് ഹെെക്കോടതിയെ സമീപിച്ചത്.
ഹലാല്‍ ശര്‍ക്കര ഉപയോഗിച്ച് നിര്‍മ്മിച്ച പ്രസാദ വിതരണം അടിയന്തരമായി നിര്‍ത്തണമെന്നും ലേലത്തില്‍ പോയ ഭക്ഷ്യ യോഗ്യമല്ലാത്ത ശര്‍ക്കര പിടിച്ചെടുത്ത് നശിപ്പിക്കണമെന്നുമായിരുന്നു എസ്ജെആര്‍ കുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
ഇതേ തുടർന്ന് കരാറുകാരായ മഹാരാഷ്ട്ര വര്ധാന് അഗ്രോ പ്രോസസിങ് ലിമിറ്റഡ് കമ്ബനിക്കും ശബരിമലയില്‍ ബാക്കിവന്ന ശര്‍ക്കര ലേലത്തിലെടുത്ത തൃശൂരിലെ സതേണ്‍ അഗ്രോ ടെക്കിനുമാണ് വിശദീകരണം നല്‍കാന്‍ സമയം അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജി ഒരാഴ്ചക്കുശേഷം പരിഗണിക്കാനായി മാറ്റിവെച്ചു. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്, ജസ്റ്റിസ് പിജി അജിത് കുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.