ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ളവർ കോവിഡ് പരിശോധനക്ക് വിധേയരാകണം.
പനി, ചുമ, ജലദോഷം, തൊണ്ടവേദന, മണവും രുചിയും നഷ്ടപ്പെടല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവരും കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയവരും നിർബന്ധമായും കോവിഡ് പരിശോധനക്ക് വിധേയരാകണമെന്ന് കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വര്ഗീസ് അറിയിച്ചു.
കോവിഡ് ബാധിക്കുന്നവരില്‍ ചിലര്‍ക്ക് രക്തത്തില്‍ ഓക്സിജന്‍റെ അളവ് കുറയുകയും തുടര്‍ന്ന് പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടല്‍ പ്രായഭേദമെന്യെ മരണത്തിന് കാരണമാകുകയും ചെയ്തേക്കാം. പരിശോധന നടത്താനും ജാഗ്രത പാലിക്കാനും തയ്യാറാകാത്ത രോഗികള്‍ തങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് രോഗം പകരാനും സമൂഹ വ്യാപനത്തിനും വഴിതെളിക്കും.
കൃത്യസമയത്ത് പരിശോധന നടത്തിയാൽ ആവശ്യമെങ്കിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കാനും ജീവന്‍ രക്ഷിക്കാനും സാധിക്കും. എല്ലാ പ്രധാന സർക്കാർ ആശുപത്രികളിലും ആര്‍.ടി.പി.സി.ആര്‍ പരിശോധന സൗജന്യമായി നടത്താനാകും. സ്വകാര്യ ലാബുകളില്‍ സർക്കാർ നിശ്ചയിച്ച നിരക്കിൽ പരിശോധന നടത്താം.
രോഗ ലക്ഷണങ്ങളുള്ളവർ യാതൊരു കാരണവശാലും പൊതു വാഹനങ്ങളിൽ സഞ്ചരിക്കുകയോ പൊതുസ്ഥലങ്ങളില്‍ സന്ദര്‍ശിക്കുകയോ ചടങ്ങുകളിലും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും പങ്കെടുക്കുകയോ ചെയ്യരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചു.