ശബരിമലവിധി മറികടക്കാൻ നിയമനിർമാണം നടത്തുമെന്ന വാഗ്ദാനം മുന്നോട്ടുവെച്ച് യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നു. വെട്ടിലായി സിപിഎമ്മും ബിജെപിയും
ഒരാഴ്ചമുമ്പുതന്നെ ശബരിമല വീണ്ടും ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമം യു.ഡി.എഫ്. തുടങ്ങിയിരുന്നു. ശബരിമലക്കാര്യത്തിൽ വിശ്വാസവും ആചാരവും സംരക്ഷിക്കുംവിധം സർക്കാർ നിയമനിർമാണം നടത്തണമെന്നാവശ്യപ്പെട്ട് ഉമ്മൻചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. അടുത്തപടിയായാണ് യു.ഡി.എഫ്. പ്രചാരണജാഥ ഉദ്ഘാടനം ചെയ്ത് ഉമ്മൻചാണ്ടി ശബരിമല വിഷയം മുന്നോട്ട് വച്ചത്.
ഇടതുപക്ഷത്തേയും ബി.ജെ.പി.യേയും ഒരുമിച്ച് പ്രതിരോധത്തിലാക്കാൻ പറ്റിയ വിഷയമായാണ് യു.ഡി.എഫ്. ശബരിമല പ്രശ്നത്തെ കാണുന്നത്.
പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ ദർശനം നടത്താമെന്ന സുപ്രീംകോടതിവിധി മറികടക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിയമനിർമാണം നടത്തിയില്ലെന്ന് യു.ഡി.എഫ്. ഓർമിപ്പിക്കുന്നു.
എന്നാൽ യു.ഡി.എഫ് തീരുമാനത്തെ അവഗണിച്ച് മുന്നോട്ട് പോകാനൊരുങ്ങി സിപിഎം.
അത്തരം കാര്യങ്ങളോട് പ്രതികരിച്ച് വിഷയം ചർച്ചയാക്കേണ്ടതില്ലെന്നും അവഗണിക്കാനുമാണ് സിപിഎമ്മിന്റെ തീരുമാനം.
സിപിഎം സെക്രട്ടറിയേറ്റിന്റേതാണ് ഇത് സംബന്ധിച്ചുള്ള നിർദേശം.
കോടതിപരിഗണനയിലുള്ള വിഷയമായതിനാൽ അതിനോട് പ്രതികരിക്കാനില്ലെന്ന നിലപാടാണ് നേതാക്കൾ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സ്വീകരിച്ചത്