വോട്ടിംഗ് യന്ത്രങ്ങള്‍ മണ്ഡലങ്ങളിലേക്ക് കൊണ്ടുപോകുവാൻ തുടങ്ങി
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ അതത് നിയോജക മണ്ഡലങ്ങളിലെ സ്ട്രോംഗ് റൂമുകളിലേക്ക് കൊണ്ടുപോകും. ഇവിഎം വെയര്‍ ഹൗസായ തിരുവാതുക്കലിലെ എ. പി .ജെ അബ്ദുൾ കലാം മെമ്മോറിയൽ ടൗൺ ഹാളിൽ സൂക്ഷിച്ചിരിക്കുന്ന യന്ത്രങ്ങള്‍ രാവിലെ എട്ടു മുതല്‍ അതത് വരണാധികാരികള്‍ക്ക് കൈമാറും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് നടപടികള്‍.
ഓരോ മണ്ഡലത്തിലും ഉപയോഗിക്കേണ്ട കണ്‍ട്രോള്‍, ബാലറ്റ് യൂണിറ്റുകളും വിവിപാറ്റ് യന്ത്രങ്ങളും ഏതെക്കൊയെന്ന് ആദ്യഘട്ട റാന്‍ഡമൈസേഷനില്‍ നിര്‍ണയിച്ചിരുന്നു. ഒന്‍പത് നിയമസഭാ മണ്ഡലങ്ങളിലേക്കും 2887 വീതം ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 3128 വിവിപാറ്റ് യന്ത്രങ്ങളുമാണ് ഇങ്ങനെ തിരഞ്ഞെടുത്തത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്ലിക്കേഷനായ ഇവിഎം മാനേജ്‌മെന്റ് സിസ്റ്റം മുഖേനയാണ് യന്ത്രങ്ങളുടെ വിതരണവും നടത്തുന്നത്.
വിതരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനായി ഒന്‍പതു കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നു കൗണ്ടറുകളില്‍നിന്ന് ജീവനക്കാര്‍ കൈമാറുന്ന യന്ത്രങ്ങളിലെ ബാര്‍ കോഡ് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ സ്കാന്‍ ചെയ്ത് അതത് മണ്ഡലങ്ങളിലേക്കുള്ളവയാണെന്ന് ഒരിക്കല്‍ കൂടി ഉറപ്പാക്കിയശേഷമാണ് വരണാധികാരികള്‍ സ്വീകരിക്കുക.
ജി.പി.എസ് സംവിധാനമുള്ള 18 വാഹനങ്ങളിലാണ് യന്ത്രങ്ങള്‍ നിയോജക മണ്ഡലങ്ങളിലേക്ക് കൊണ്ടുപോകുന്നത്


