റിപ്പോർട്ട്: സുരേഷ് സൂര്യ
കോട്ടയം:സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയില്‍ ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പട്ടികയില്‍ പുതിയതായി പേരു ചേര്‍ക്കുന്നതിനുള്ള അപേക്ഷകളും കരടു പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും സ്വീകരിക്കുന്നതിനും തുടര്‍ നടപടികള്‍ക്കും ജില്ലയിലെ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിച്ചതായി നേരത്തെ പരിശോധന നടത്തിയ സംഘം അറിയിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.
സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് വൈക്കം താലൂക്ക് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍.
പുതുക്കല്‍ യജ്ഞത്തിന്‍റെ ഭാഗമായി ലഭിച്ച അപേക്ഷകള്‍ സൂക്ഷ്മമായി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കണം.ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അര്‍ഹരായ എല്ലാ അപേക്ഷകര്‍ക്കും വോട്ടവകാശം ലഭ്യമാക്കുന്നതിന് ജാഗ്രത പുലര്‍ത്തണം. പരാതികളില്‍ വിശദാന്വേഷണം നടത്തണം.
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍ ഒരു തുടര്‍ പ്രക്രിയയാണ്. സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം ഡിസംബര്‍ 31ന് സമാപിച്ചു. ഇതുമായി ബന്ധപ്പെട്ട അന്തിമ വോട്ടര്‍ പട്ടിക ജനുവരി 20ന് പ്രസിദ്ധീകരിക്കും. പക്ഷെ, ഡിസംബര്‍ 31നുള്ളില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് ഇനിയും അപേക്ഷ നല്‍കാം.
ഇങ്ങനെ അപേക്ഷിക്കുന്നവരുടെ പട്ടിക പ്രത്യേകമായി പ്രസിദ്ധീകരിക്കുന്നതിന് നടപടി സ്വീകരിക്കും. വോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുന്ന മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാർ, ശാരീരിക അവശതയുള്ളവര്‍ എന്നിവരുടെ താലൂക്ക് തല പട്ടിക തയ്യാറാക്കണം. ഇവര്‍ക്കും തിരഞ്ഞെടുപ്പ് സമയത്ത് കോവിഡ് ചികിത്സയിലും ക്വാറന്റയിനിലും കഴിയുന്നവര്‍ക്കും സ്‌പെഷ്യല്‍ തപാല്‍ ബാലറ്റ് ഏര്‍പ്പെടുത്തേണ്ടതുണ്ട്.
സ്‌പെഷ്യൽ തപാല്‍ ബാലറ്റ് സംബന്ധിച്ച് കേന്ദ്ര തിരഞ്ഞടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.
വൈക്കം താലൂക്ക് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജന അധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജിയോ ടി മനോജ്, തഹസില്‍ദാര്‍ ബിനി ജ്യോതിസ് തുടങ്ങിയവര്‍ പങ്കെടുത്തു.