റിസോർട്ടിലെ ടെൻറ്റിൽ താമസിച്ച യുവതിയെ കാട്ടാന ചവിട്ടി കൊന്നു
കൽപ്പറ്റ: വയനാട്ടിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. കണ്ണൂർ ചേലേരി സ്വദേശി ഷഹാന (26) ആണ് മരിച്ചത്. മേപ്പാടി എളമ്പിലേരിയിൽ സ്വകാര്യ റിസോർട്ടിലെ ടെന്റിലെ താമസിക്കുമ്പോഴാണ് കാട്ടാന അക്രമിച്ചത്.
യുവതിയെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
മേപ്പാടി മേഖലയിൽ റിസോർട്ടുകൾ ടെന്റുകളിൽ സഞ്ചാരികൾക്ക് താമസ സൗകര്യമൊരുക്കുന്നത് ഈയിടെയായി വർധിച്ചു വന്നിട്ടുണ്ട്. സുരക്ഷിയൊരുക്കാതെയാണ് ഈ താമസമെന്നാണ് ആരോപണം.
ശനിയാഴ്ച രാത്രി 7.45നായിരുന്നു ആനയുടെ ആക്രമണം ഉണ്ടായത്.
ഗുരുതരമായി പരിക്കേറ്റ ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മേപ്പാടിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഞായറാഴ്ച രാവിലെ പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടം നടത്തി കണ്ണൂരിലേക്ക് കൊണ്ടുപോകും.
നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന പ്രദേശമാണിത്. അടുത്ത കാലത്താണ് വിനോദ സഞ്ചാരത്തിന് കൂടുതൽ പേർ ഈ പ്രദേശത്തേക്ക് എത്താൻ തുടങ്ങിയത്. വനഭൂമിയുമായി അതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ ഇടയ്ക്കിടെ കാട്ടാന ഇറങ്ങാറുണ്ട്.
സമീപ പ്രദേശമായ ചുളിക്കയിൽ ഏതാനും വർഷങ്ങൾക്കു മുൻപ് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ വനം വകുപ്പ് തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.