സര്‍വകലാശാലകളിലെ രാഷ്ട്രീയ ഇടപെടല്‍ അംഗീകരിക്കാനാവില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.ഗവര്‍ണര്‍ ചാന്‍സലര്‍ ആയിരിക്കുന്നത് സുതാര്യത ഉറപ്പാക്കാനാണ്. രാജ്യത്ത് സര്‍വകലാശാലകളില്‍ ചാന്‍സലര്‍ ആയി ഗവര്‍ണര്‍മാരെ നിയോഗിച്ചത്, യൂണിവേഴ്‌സിറ്റി ഭരണത്തിലെ സര്‍ക്കാര്‍ ഇടപെടല്‍ തടയാനും, സ്വയംഭരണം സുതാര്യമായി നടക്കുന്നു എന്നുറപ്പാക്കാനുമാണ്. ചാന്‍സലര്‍ ഭരണഘടനാ പദവിയല്ലെന്നും, ഒഴിയാന്‍ സന്നദ്ധനാണെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.സര്‍വകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകള്‍ അസഹനീയമാണ്. ഇക്കാര്യമാണ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയത്. തനിക്ക് ഇനിയും ഇത്തരം കാര്യങ്ങള്‍ സഹിക്കാനാകില്ല. തനിക്ക് സര്‍ക്കാരുമായി ഒരു തരത്തിലുള്ള ഏറ്റുമുട്ടലിനും താല്‍പ്പര്യമില്ല. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിലും താന്‍ അതൃപ്തി അറിയിച്ചിരുന്നു. ഇക്കാര്യം സര്‍ക്കാരിനെയും അറിയിച്ചതാണ്.
പഴയ ആളെ തന്നെ നിയമിക്കണമെങ്കില്‍ ചുരുങ്ങിയ പക്ഷം നടപടിക്രമങ്ങളെങ്കിലും ശരിയായവിധം പൂര്‍ത്തിയാക്കണമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. എങ്കില്‍ എന്തുകൊണ്ട് നിയമനത്തില്‍ ഒപ്പിട്ടു എന്നു ചോദ്യമുയര്‍ന്നേക്കാം. വിയോജിച്ച് ഒപ്പിടാതിരുന്നാല്‍ താന്‍ ഗവര്‍ണര്‍ പദവിക്ക് യോജിക്കാതെ പെരുമാറിയെന്നും മറ്റും ആക്ഷേപമുയര്‍ത്തും. അത്തരത്തില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടലിന് ഒരാഗ്രഹവുമില്ല. അതുകൊണ്ട് സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തോളാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച നിയമനിര്‍മ്മാണം സര്‍ക്കാര്‍ നടത്തുക, ഓര്‍ഡിനന്‍സില്‍ താന്‍ ഒപ്പിട്ടു നല്‍കിക്കോളാമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സര്‍വകലാശാലകളില്‍ രാഷ്ട്രീയ അജണ്ടയും, രാഷ്ട്രീയ ഇംഗിതങ്ങളും നടപ്പാക്കാനാണ് ശ്രമം. തനിക്ക് ഇതിന് കൂട്ടുനില്‍ക്കാന്‍ ആഗ്രഹമില്ല, തന്നെ ഇതിന് ഉപയോഗിക്കരുതെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. താന്‍ ചാന്‍സലര്‍ ആയിരിക്കുമ്പോൾ, സര്‍വകലാശാല ഭരണത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍ തടയാന്‍ പരമാവധി ശ്രമിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേ സമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അഴിമതിയും സ്വജനപക്ഷപാതവും കാണിച്ചു. വിഷയത്തില്‍ ലോകായുക്തയെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞകാലങ്ങളില്‍ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ സത്യമെന്ന് തെളിഞ്ഞിരിക്കുകയാണ്. കെ ടി ജലീല്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ ഉന്നയിച്ച വസ്തുതകള്‍ പ്രതിപക്ഷ ജല്പനങ്ങള്‍ എന്ന് ആരോപിച്ചു സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. ഇപ്പോള്‍ നിയമവിരുദ്ധമായി ഒപ്പിടാന്‍ താന്‍ നിര്‍ബന്ധിക്കപ്പെട്ടു എന്ന് ഗവര്‍ണര്‍ പറയുന്നു
കണ്ണൂര്‍ വിസിക്ക് ഇനി അധികാരത്തില്‍ തുടരാനാകുമോ. ഇക്കാര്യത്തില്‍ മന്ത്രി ബിന്ദു പ്രതിക്കൂട്ടിലാണ്. മന്ത്രിയാണ് പുനര്‍നിയമനം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തെഴുതിയത്. മന്ത്രിക്ക് കത്തെഴുതാന്‍ അവകാശം ഇല്ല. മന്ത്രി ആര്‍.ബിന്ദു രാജിവെക്കണം. കണ്ണൂര്‍ വിസി അടിയന്തരമായി സ്ഥാനം ഒഴിയണം. കെ ടി ജലീല്‍ ചെയ്ത അതേ കാര്യമാണ് ആര്‍ ബിന്ദുവും ചെയ്തത്. തുടര്‍ഭരണം കിട്ടിയപ്പോള്‍ ആരും ചോദിക്കാനില്ല എന്ന നിലയിലാണ് സര്‍ക്കാറെന്നും ചെന്നിത്തല പറഞ്ഞു.
സര്‍വകലാശാലകളില്‍ നടക്കുന്നത് പിന്‍വാതില്‍ നിയമനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞു.സര്‍വകലാശാലകളെ പാര്‍ട്ടി സെല്ലുകളാക്കി മാറ്റുന്നു. സിപിഎമ്മിന്റെ അധ്യാപകസംഘടനകള്‍ എഴുതികൊടുക്കുന്നവരെയാണ് നിയമിക്കുന്നത്. മുഖ്യമന്ത്രിയേക്കാള്‍ പാര്‍ട്ടി സെക്രട്ടറിയെ ചാന്‍സലര്‍ ആക്കുന്നതാണ് നല്ലതെന്നും വി ഡി സതീശന്‍ പരിഹസിച്ചു.