രാജ്യത്തെ നാലിലൊന്ന് ജനങ്ങളേയും കോവിഡ് ബാധിച്ചിരിക്കാമെന്ന് റിപ്പോർട്ട്.
കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ ടി വി ചാനൽ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളേക്കാൾ എത്രയോ മടങ്ങാവാം യഥാർഥ കണക്കുകളെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
രാജ്യത്തെ കോവിഡ് കേസുകളെ സംബന്ധിച്ച് ഐസിഎംആർ നാളെ വാർത്താസമ്മേളനം നടത്താനിരിക്കെയാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
രാജ്യത്ത് ഇതുവരെ 1.08 കോടി പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകൾ. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.
ഇന്ത്യയിലെ യഥാർഥ കോവിഡ് കേസുകൾ 30 കോടി കടന്നിട്ടുണ്ടാവുമെന്ന് അടുത്തിടെ പുറത്തുവന്ന ഒരു സ്വകാര്യ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.
ഓഗസ്ത്-സെപ്തംബറിൽ നടത്തിയ മറ്റൊരു സർവേ ഫലത്തിൽ പതിനഞ്ചിൽ ഒരാളിൽ കൊറോണ വൈറസിനെതിരെയുള്ള ആന്റിബോഡി ഉത്പാദിപ്പിക്കപ്പെട്ടതായി കണ്ടെത്തിയെന്ന് ഐസിഎംആർ വ്യക്തമാക്കിയിരുന്നു.