കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തിരിച്ചടിക്ക് പ്രധാന കാരണം ക്രിസ്ത്യൻ വോട്ടുകളിൽ ഉണ്ടായ ഭിന്നിപ്പാണെന്ന വിലയിരുത്തൽ ശക്തമാണ്. അതിനു പിന്നാലെ ഉമ്മന്‍ ചാണ്ടിയെ തെരഞ്ഞെടുപ്പ് സമിതിയുടെ ചെയര്‍മാനായി ചുമതലയേല്‍പിച്ചതിനു പിന്നിൽ പാർട്ടിക്ക് കൃത്യമായ അജണ്ടകളുണ്ട്. ഓർത്തഡോൿസ് യാക്കോബായ പള്ളിത്തർക്കം മുതൽ ന്യൂനപക്ഷ അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വരെ പരിഹരിക്കേണ്ട ചുമതലയാണ് ഉമ്മൻ ചാണ്ടിക്കുള്ളത്.
സഭാതർക്കം പ്രധാന തലവേദന ആയതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടി പള്ളിത്തർക്കത്തിൽ ഇരുസഭകളെയും ഒന്നിപ്പിച്ചു നിർത്താനുള്ള ചർച്ചക്കാവും മുൻ കൈ എടുക്കുക. ആരാധന സ്വാതന്ത്ര്യമുന്നയിച്ച് യാക്കോബായ സഭ സമരം നടത്തുമ്പോൾ കോടതിവിധി നടപ്പിലാക്കണമെന്ന ആവശ്യമുന്നയിച്ചാണ് ഓര്‍ത്തഡോക്‌സ് സഭ ഇടഞ്ഞു നിൽക്കുന്നത്. രണ്ടുകൂട്ടരേയും നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് അനുനയിപ്പിച്ച് കൂടെ നിർത്തുക എന്നത് അല്പം ബുദ്ധിമുട്ടുള്ള വിഷയം തന്നെയാണ്. എന്നാൽ യാക്കോബായ സഭ എൽ ഡി എഫിനൊപ്പം നിൽക്കുമെന്നാണ് പൊതുവെ വിലയിരുത്തൽ. പള്ളികൾ പലതും കോടതിവിധി വന്നിട്ടും ഓർത്തുഡോക്സിന് വിട്ടുകൊടുത്ത് വിധി നടപ്പാക്കാൻ പിണറായി സർക്കാരിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ഓർത്തുഡോക്സ് സർക്കാരിനോട് ഇടഞ്ഞു തന്നെ നിൽക്കുകയാണ്.
കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ പറ്റില്ലെന്നാണ് യാക്കോബായ സഭയുടെ പൊതുവിലയിരുത്തല്‍. പള്ളികളില്‍ നിന്ന് പുറത്താവുകയും ആരാധനാ സ്വാതന്ത്ര്യം നഷ്ടപ്പെടുകയും ചെയ്തതോടെ യാക്കോബായ സമൂഹം കോണ്‍ഗ്രസില്‍നിന്നും അകന്നിട്ടുണ്ട്. വിഷയങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടാത്തതാണ് ഈ അകല്‍ച്ചയ്ക്ക് പിന്നില്‍.
കൂടാതെ, എല്‍ഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച സെമിത്തേരി ബില്ല് സഭയിലും പുറത്തും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും എതിര്‍ത്തത് യാക്കോബായ സഭയെ കൂടുതല്‍ ചൊടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ എതിര്‍പ്പുകളെത്തുടര്‍ന്നാണ് ബില്ല് സഭയില്‍ പാസാകാതിരുന്നത്. ഇതിന്റെ വിയോജിപ്പ് യാക്കോബായ സഭയ്ക്ക് ശക്തമായുണ്ട്. കൂടാതെ, ബില്ല് അവതരിപ്പിച്ച സിപിഐഎമ്മിനോട് താല്‍പര്യം വര്‍ധിച്ചിട്ടുമുണ്ട്.
ഇതിന്റെ പ്രതിഫലനം തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യക്തമായിരുന്നു. യാക്കോബായ സഭയ്ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലങ്ങളിലെല്ലാം ജനം യുഡിഎഫിനെ കൈവിട്ടു. യാക്കോബായ മണ്ഡലങ്ങളായി അറിയപ്പെടുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പുതുപ്പള്ളി ഉള്‍പ്പെടെയുള്ള ആറ് ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഉമ്മന്‍ ചാണ്ടിയുടെ പഞ്ചായത്തിലടക്കം എല്‍ഡിഎഫ് അധികാരത്തിലേറി.
ഓര്‍ത്തഡോക്‌സ് സഭാംഗമാണ് ഉമ്മന്‍ ചാണ്ടി. എന്നാലാവട്ടെ, വിഷയത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തെയും വിശ്വാസത്തിലെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വന്ന കോടതി വിധി നടപ്പാക്കിയില്ലെന്ന ആരോപണം ഓര്‍ത്തഡോക്‌സ് സഭയ്ക്കുണ്ട്. അന്ന് ഉമ്മന്‍ ചാണ്ടിക്കെതിരെ സഭ പരസ്യനിലപാട് സ്വീകരിച്ചിരുന്നു.എന്നാല്‍, സെമിത്തേരി ബില്ലിനെതിരെ കോണ്‍ഗ്രസ് നിലകൊണ്ടത് ഓര്‍ത്തഡോക്‌സ് സഭയെ സന്തോഷിപ്പിക്കുന്നുണ്ട്. ഇതിന്റെ സൂചനയെന്നോണം ആരോടും സ്ഥിരമായ പിണക്കങ്ങളില്ലെന്ന പരാമര്‍ശം ഓര്‍ത്തഡോക്‌സ് സഭാ എപ്പിസ്‌തോപ്പല്‍ സുന്നഹദോസ് സെക്രട്ടറി നടത്തിയിരുന്നു.
ഉമ്മന്‍ ചാണ്ടി കേരളത്തില്‍ സജീവമാകാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ഡ പരസ്യ പ്രതികരണം വേണ്ടെ ന്നാണ് സഭാ നേതൃത്വങ്ങള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഇടപെട്ട വിഷയത്തില്‍ കോണ്‍ഗ്രസും സര്‍വ്വോപരി ഉമ്മന്‍ ചാണ്ടിയും നടത്തുന്ന ഇടപെടല്‍ എന്തായിരിക്കും എന്നത് നിര്‍ണായകമായിരിക്കും.