ദൽഹി :മൂന്നാം ഘട്ട കോവിഡ് വാക്സിനേഷൻ മാർച്ചിൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ.
50 വയസ്സിന് മുകളിൽ പ്രായമുള്ളതും ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരുമായ 27 കോടി പേർക്ക് വാക്സിൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഇതുവരെ 5 കോടി ജനങ്ങൾക്ക് ഇതിനോടകം വാക്സിൻ നൽകിക്കഴിഞ്ഞു.
മുൻനിര ആരോഗ്യപ്രവർത്തകർക്കുള്ള വാക്സിൻ വിതരണം ഈ ആഴ്ച ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ വാക്സിനേഷൻ പ്രവർത്തനങ്ങൾക്കായി ധനമന്ത്രി 35000 കോടി രൂപയാണ് വകയിരുത്തിയത്. ആവശ്യമെങ്കിൽ അത് വർധിപ്പിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. നിലവിൽ കോവിഷീൽഡ് വാക്സിനും കോവാക്സിനുമാണ് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയിരിക്കുന്നത്. കൂടാതെ 7 പുതിയ വാക്സിൻ കൂടി വിവിധ ഘട്ടങ്ങളിലാണുള്ളത്.
ഇതിൽ മൂന്നെണ്ണം ക്ലിനിക്കൽ പരീക്ഷണ ഘട്ടത്തിലാണെന്നും ഹർഷവർധൻ സഭയെ അറിയിച്ചു.
വാക്സിൻ ആവശ്യവുമായി 22 രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. 15 രാജ്യങ്ങൾക്ക് ഇതിനോടകം വാക്സിൻ നൽകിക്കഴിഞ്ഞു. 56 ലക്ഷം ഡോസ് വാക്സിൻ സഹായമായും 5 ലക്ഷം ഡോസ് കരാർ അടിസ്ഥാനത്തിലും നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്സഭയിലെ ചോദ്യോത്തരവേളയിൽ വാക്സിൻ വിതരണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ആരോഗ്യമന്ത്രി.