മുട്ടില്‍ മരം മുറി ; സിപിഎമ്മിനും സിപിഐയ്ക്കുമെതിരെ ആരോപണവുമായി കെ. സുരേന്ദ്രൻ
മുട്ടില്‍ മരം മുറി ഭീകര കൊള്ളയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് നടന്ന കാര്യമാണിത്. അന്വേഷണം ആര്‍ക്ക് നേരെയാണ് നടക്കുന്നതെന്നും രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കിനെ കുറിച്ച് അന്വേഷണം നടക്കുമോയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
മന്ത്രിസഭയുടെ പരിഗണനയില്‍ ഈ വിഷയം വന്നോ എന്ന് വ്യക്തമാക്കണം. റവന്യൂ സെക്രട്ടറിക്ക് മാത്രമാണോ പങ്ക്?. ഉദ്യോഗസ്ഥരുടെ തലയില്‍ എല്ലാ കുറ്റവും കെട്ടിവച്ച് രക്ഷപ്പെടാമെന്ന് കരുതേണ്ട. മുഖ്യമന്ത്രി അറിഞ്ഞാണോ മരം മുറി നടന്നത്? അന്വേഷണത്തിന്റെ തെളിവുകള്‍ ആരാണ് നശിപ്പിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു.
വീരപ്പന്മാരുടെ ഭരണമാണ് നടക്കുന്നത്. കാനം രാജേന്ദ്രനും ബിനോയ് വിശ്വവും എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്?
സിപിഎമ്മിന്റെയും സിപിഐയുടെയും രാഷട്രീയ നേതൃത്വമാണ് ഇത് നടത്തിയത്. ഈ മാസം 16 ന് സംസ്ഥാന വ്യാപക പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും കെ.സുരേന്ദ്രന്‍ വ്യക്തമാക്കി.