മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതോടെ സ്വർണക്കള്ളക്കടത്ത് കേസ് നിലച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സി.പി.എം.-ബി.ജെ.പി. കൂട്ടുകെട്ടിന്റെ ഫലമാണിത്. അതിന്റെ ഭാഗമായിട്ടാണ് ശിവശങ്കറിന് ജാമ്യം ലഭിച്ചതെന്നും ചെന്നിത്തല കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
ശിവശങ്കർ എല്ലാ കുറ്റങ്ങളും ചെയ്തുവെന്ന് അന്വേഷണത്തിൽ ബോധ്യമായതാണ്. എന്നിട്ടും ജാമ്യത്തെ എതിർക്കാത്തത് എന്തുകൊണ്ടാണതെന്നും അദ്ദേഹം ചോദിച്ചു. ഒരു മഞ്ഞുമലയുടെ അറ്റം എന്നൊക്കെയാണ് പറഞ്ഞിരുന്നത്.ഇപ്പോൾ ആ മഞ്ഞുമല ഇല്ലേ എന്ന് ചോദിച്ച ചെന്നിത്തല ഇതെല്ലാം ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പറഞ്ഞു.
ആയിരക്കണക്കിന് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനത്തിലെ യുവജന രോഷം ഭയന്നാണ് പി.എസ്.സി. റാങ്ക് ലിസ്റ്റ് നീട്ടിയത്. അല്ലാതെ ഇവർക്കാർക്കും ജോലി ലഭിക്കില്ല. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഭരണഘടനാ ലംഘനമാണ്. ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെടും.
വകുപ്പ് സെക്രട്ടറിമാർ ഇത് ചൂണ്ടിക്കാട്ടിയിട്ടും നിയമവകുപ്പ് എതിർത്തിട്ടും ഇതുമായി മുന്നോട്ട് പോവുന്നത് വലിയ അഴിമതിയാണ്. നിയമനങ്ങളെല്ലാം സി.പി.എമ്മുകാർക്ക് മാത്രമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.