പാനൂർ പുല്ലൂക്കരയിലെ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധക്കേസിലെ രണ്ടാംപ്രതിയെന്ന് ആരോപിക്കപെടുന്ന രതീഷ് കൂലോത്ത് തൂങ്ങിമരിച്ച നിലയില്‍. വളയം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട മന്‍സൂറിന്‍റെ അയല്‍വാസി കൂടിയാണ് രതീഷ് കൂലോത്ത്. ഡിവൈഎസ്പി അടക്കമുള്ളവര്‍ സ്ഥലത്തേക്ക് പുറപ്പെട്ടു.
അതേസമയം മൻസൂറിന്‍റെ കൊലപാതകത്തിനായി അക്രമികള്‍ ഗൂഢാലോചന നടത്തിയത് വാട്സാപ്പിലൂടെയെന്ന് പൊലീസ് കണ്ടെത്തി. റിമാൻഡിലായ പ്രതി ഷിനോസിന്‍റെ ഫോണിൽ നിന്നാണ് നിർണായക വിവരങ്ങൾ പൊലീസിന് കിട്ടിയത്. കൊലപാതകം നടന്ന സമയത്ത് നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ച ഷിനോസിന്‍റെ മൊബൈൽ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഗൂഢാലോചന തെളിയിക്കുന്ന നിർണായക വിവരങ്ങൾ കിട്ടിയത്.