കോട്ടയം:മനോദൗർബല്യമുള്ളയാളുടെ ദേഹത്ത് ബസ്ജീവനക്കാരൻ ചൂട് വെള്ളം ഒഴിച്ചതായി പരാതി. ചങ്ങനാശേരി പെരുന്ന ബസ് സ്റ്റാന്റിലാണ് സംഭവം. തൃക്കൊടിത്താനം കോട്ടമുറി സ്വദേശിയായ സ്റ്റാനിമാത്യുവിന്റെ ദേഹത്താണ് ചൂടുവെള്ളം ഒഴിച്ചത്.
മനസികദൗർബല്യം നേരിടുന്ന സ്റ്റാനി മാത്യ ചങ്ങനാശേരി പെരുന്ന ബസ്സ്റ്റാന്റിൽ എത്തുന്നത് പതിവായിരുന്നു.
രോഗത്തിൻ്റെ ഭാഗമായി യാത്രക്കാർക്കോ മറ്റുള്ളവർക്കോ യാതൊരു വിധ ബുദ്ധിമുട്ടുകളും സൃഷ്ടിക്കാറില്ലായിരുന്നുവെന്നാണ് സ്റ്റാന്റിൽ ഉള്ളവർ പറയുന്നത്. ഒരു കാലത്ത് സ്വന്തമായി ബസ് വരെ ഉണ്ടായിരുന്ന സ്റ്റാനി ചില ദിവസങ്ങളിൽ ജീവനക്കാർക്കൊപ്പം ബസുകളിൽ കയറി പോവുക പതിവായിരുന്നു.
കവിയൂർ റൂട്ടിൽ ഓടുന്ന ബസിലെ ജീവനക്കാരനാണു സ്റ്റാന്റിനുള്ളിലെ ചായക്കടയിൽ നിന്നും ചൂടുവെള്ളം വാങ്ങി സ്റ്റാനിയുടെ ദേഹത്ത് ഒഴിച്ചത്. ചൂട് വെള്ളം വീണ് സ്റ്റാനിയുടെ വയർ ഉൾപ്പെടയുള്ള ഭാഗത്ത് പൊള്ളലേറ്റു.
സംഭവത്തെ തുടർന്ന് ചൂടുവെള്ളം ഒഴിച്ച ബസ് ജീവനക്കാരൻ ഒളിവിലാണ്. ഇത് സംബന്ധിച്ച് സ്റ്റാനിയുടെ വീട്ടുകാർ ചങ്ങനാശേരി പോലീസിൽ പരാതി നൽകിയതിനെ
തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.