പാലക്കാട്: നഗരത്തിനടുത്തു പുതുപ്പള്ളിത്തെരുവ് പൂളക്കാട് ആറു വയസ്സുകാരനായ മകൻ ആമിലിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ഷാഹിദയെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെ മകനെ ശുചിമുറിയിൽ എത്തിച്ചാണ് കൊല നടത്തിയത്. ഷാഹിദ തന്നെയാണു സംഭവം പൊലീസിനെ അറിയിച്ചതെന്നു ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
ഉറങ്ങിക്കിടന്ന കുട്ടിയുടെ കാലുകൾ കൂട്ടികെട്ടിയശേഷം വീട്ടിലെ ശുചിമുറിയിൽ കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കാലുകൾ കൂട്ടികെട്ടിയ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. പുലർച്ചെ നാലിനായിരുന്നു നാടിനെ നടുക്കിയ അരുംകൊല. പുതുപ്പള്ളിത്തെരുവ് പൂളക്കാട് താമസിക്കുന്ന സുലൈമാന്റെ ഭാര്യയാണു ഷാഹിദ. ഇവരുടെ മൂന്ന് ആൺമക്കളിൽ ഏറ്റവും ഇളയവനായിരുന്നു ആറുവയസ്സുകാരൻ ആമിൽ.
ശനിയാഴ്ച സമീപത്തെ വീട്ടിൽനിന്ന് ജനമൈത്രി പൊലീസിന്റെ നമ്പർ വാങ്ങിയിരുന്നു. ദൈവത്തിനു വേണ്ടി മകനെ ബലി നൽകിയെന്നാണ് പൊലീസിനോട് അമ്മ പറഞ്ഞത്. കൊലപാതകം നടന്നത് ഭർത്താവോ മറ്റു മക്കളോ അറിഞ്ഞിരുന്നില്ല. ഇവർ മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. ഷാഹിദ ഇപ്പോൾ ഗർഭിണിയാണ്. ഏറെക്കാലം മദ്രസ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. സുലൈമാൻ ടാക്സി ഡ്രൈവറാണ്.