കോട്ടയം: പിസി ജോര്‍ജിന്‍റെ തട്ടകമായ പൂഞ്ഞാറില്‍ തന്നെ ജയിക്കാന്‍ ആളില്ലെന്ന് വെല്ലുവിളിക്കുന്ന പിസി ജോര്‍ജിനെ തുരത്താന്‍ കോണ്ഗ്രസ് എ ഗ്രൂപ്പിന്റെ നീക്കം. ജോര്‍ജിനെ നേരിടാന്‍ ശക്തനായ സ്ഥാനാര്‍ഥി തന്നെ വേണമെന്നതിനാല്‍ അതിനുള്ള തന്ത്രങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. അതിനായി ജോസഫ് ഗ്രൂപ്പില്‍ നിന്നും കേരളാ കോണ്ഗ്രസ് സ്ഥാപക നേതാവുകൂടിയായ കെ എം ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജിനെ തന്നെ ഇറക്കാനാണ് നീക്കം.
ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം ജോസഫിനോട് ആവശ്യപ്പെടുകയും ചെയ്തു. കെ എം ജോര്‍ജ് 1967ലും 1970ഇലും പൂഞ്ഞാർ മണ്ഡത്തിൽ നിന്ന് കേരളാ കോൺഗ്രസ് പാർട്ടിയിൽ നിന്ന് മത്സരിച്ചു ജയിച്ച ചരിത്രവും ഉണ്ട്. അതുകൊണ്ട് തന്നെ ഇങ്ങനെയൊരു സാധ്യത വച്ചാണ് ഫ്രാന്‍സിസ് ജോര്‍ജിനെ കളത്തിലിറക്കാന്‍ നീക്കം നടത്തുന്നത്. ഫ്രാന്‍സിസ് ജോര്‍ജ് പിസി ക്കെതിരെ നില്ക്കാന്‍ പറ്റിയ കരുത്തനായ സ്ഥാനാര്‍ഥിയാണെന്നാണ് കോണ്ഗ്രസ് വിലയിരുത്തല്‍. കൂടാതെ ജോസഫ് വിഭാഗം നേതാവായ സാബു പ്ലാത്തോട്ടത്തെയും പൂഞ്ഞാര്‍ സീറ്റിലേക്ക് പരിഗണിക്കുന്നുണ്ട്.
യുഡിഎഫിലേക്ക് ജോര്‍ജിനെ കൊണ്ടുവരാന്‍ കച്ചകെട്ടി ഇറങ്ങിയ ഐ ഗ്രൂപ്പ് നേതാക്കള്‍ക്ക് മാത്രമല്ല പിസി ജോര്‍ജിനെ ജോസഫ് ഗ്രൂപ്പിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിച്ച മോന്‍സിനും ജോയ് അബ്രഹാമിനും ഈ നീക്കം തിരിച്ചടിയാവുകയാണ്. രണ്ടുപേര്‍ക്കും ഫ്രാന്‍സിസ് ജോര്‍ജിനെ പൂഞ്ഞാറില്‍ മത്സരിപ്പിക്കുന്നതിനോട് എതിര്‍പ്പാണ്. മാത്രമല്ല യുഡിഎഫില്‍ നിന്ന് ഒരാളെ പൂഞ്ഞാറില്‍ മത്സരിപ്പിക്കുകയാണെങ്കില്‍ പിസി ജോര്‍ജിനെ ജയിപ്പിക്കാനായി ദുര്‍ബലനായ ഒരാളെ സ്ഥാനാര്‍ഥിയാക്കാനാണ് ഐ ഗ്രൂപ്പിന്റെയും മോന്സിന്റെയും നീക്കം. ജോസഫ് വാഴക്കനെ സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം നടന്നെങ്കിലും ജോര്‍ജുമായുള്ള അടുപ്പം കാരണം വാഴക്കനും അതിനു സമ്മതിക്കുന്നില്ല.
ജോസഫ് ഗ്രൂപ്പില്‍ തന്നെ ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ ഒരു ഗ്രൂപ്പും മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ മറ്റൊരു ഗ്രൂപ്പും ഉടലെടുത്തിട്ടുണ്ട്. പാർട്ടിയിൽ മേധാവിത്തം നഷ്ടപ്പെടുമോ എന്ന ഭയമാണ് ഈ ഗ്രൂപ്പിസത്തിന് മുഖ്യ കാരണം. പാർട്ടിയിൽ രണ്ടാമനായി നിൽക്കുക എന്നത് ഇപ്പോൾ തന്നെ മോൺസിന് സാധിക്കുന്നില്ല. അതാണ് ഫ്രാൻസിസ് ജോർജുമായുള്ള പ്രധാന പ്രശ്നവും.
ജോസഫിനൊപ്പം ദീര്‍ഘനാളായി കൂടെയുണ്ടായിരുന്ന മോന്‍സ് തല മുതിര്‍ന്ന നേതാക്കള്‍ ജോസഫ് ഗ്രൂപ്പിലേക്ക് എത്തിയതോടെ പിന്തള്ളപെടുമെന്നു ഭയക്കുന്നുണ്ട്. ജോര്‍ജിനെ ഗ്രൂപ്പിലേക്ക് എത്തിക്കാനും മോന്‍സിന് സാധിച്ചില്ല. ജോര്‍ജിനെ ഗ്രൂപ്പിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമ്പോഴാണ് പൂഞ്ഞാറില്‍ ഫ്രാന്‍സിസ് ജോര്‍ജിനെ നിര്‍ത്തി അദ്ദേഹത്തെ തോല്‍പ്പിക്കാനുള്ള നീക്കങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നടത്തുന്നത് എന്നതില്‍ മോന്‍സിന് കടുത്ത എതിര്‍പ്പാണ്. എന്തായാലും തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടികള്‍ക്ക് പകരം വീട്ടാനും എങ്ങനെയും ഭരണം പിടിക്കാനും നീക്കങ്ങള്‍ നടത്തുന്ന കോണ്ഗ്രസ് ജയ സാധ്യത ഏറെയുള്ള സ്ഥാനാര്‍ഥികളെ തന്നെയാണ് പരിഗണിക്കുന്നത്. യുഡിഎഫിലേക്ക് ചായാന്‍ കാത്തിരുന്ന ജോര്‍ജിനെ കോണ്ഗ്രസ്കാര്‍ തന്നെ പൂഞ്ഞാറില്‍ തറപറ്റിക്കുമോ എന്നതാണ് ഇനി കാത്തിരുന്നു കാണേണ്ടത്.