കൊടുങ്ങല്ലൂരിൽ പതിനാല് കോടി രൂപയുടെ കുറിത്തട്ടിപ്പ് നടത്തിയ കേസിൽ കുറിക്കമ്പനി ഉടമകൾ അറസ്റ്റിൽ. കൊടുങ്ങല്ലൂർ തെക്കെ നടയിൽ പ്രവർത്തിച്ചിരുന്ന ഫിൻസിയർ ഇൻഷൂറൻസ് കൺസൾട്ടൻസി എന്ന സ്ഥാപനത്തിന്റെ ഡയറക്ടർമാരായ ശ്രീനാരായണപുരം അഞ്ചങ്ങാടി കൊണ്ടിയാറ ബിനു (49), പുല്ലൂറ്റ് ഇല്ലത്തു പറമ്പിൽ മുരളീധരൻ (53), ശ്രീനാരായണപുരം തേർപുരക്കൽ സുധീർ കുമാർ (53) എന്നിവരെയാണ് കൊടുങ്ങല്ലൂർ സി.ഐ. പി.കെ പത്മരാജൻ, എസ്.ഐ ഇ.ആർ ബൈജു എന്നിവർ അറസ്റ്റ് ചെയ്തത്. കുറിഞ്ഞട്ടിപ്പ് നടത്തി ഒളിവിൽ പോയ ഇവർ തമിഴ് നാട്ടിൽ താമസിക്കുകയായിരുന്നു. കൈയ്യിലുണ്ടായിരുന്ന പണം തീർന്നതിനെ തുടർന്ന് നാട്ടിൽ തിരിച്ചെത്തിയ ഇവരെ കല്ലേറ്റുംകര റെയിൽവേ സ്റ്റേഷനിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പ്രതികൾ കീഴടങ്ങിയതാണെന്ന് സൂചനയുണ്ട്. കേസിൽ ഏതാനും പേർ കൂടി പിടിയിലാകാനുണ്ട് എ എസ് ഐ മാരായ പ്രദീപ്, ഉണ്ണി, മുഹമ്മദ് സിയാദ്, ഉല്ലാസ് പൂതോട്ട് , അസ്മാബി, ചഞ്ചൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഫിൻസിയറിനെതിരെ രണ്ടായിരന്നോളം പരാതികളിലാണ് ഇതുവരെ പൊലീസിൽ ലഭിച്ചിട്ടുള്ളത്. തൃശൂരിലും, കോഴിക്കോടും ശാഖയുള്ള ഫിൻസിയർ എന്ന ധനകാര്യ സ്ഥാപനം 2010ലാണ് കൊടുങ്ങല്ലൂർ കേന്ദ്രമാക്കി പ്രവർത്തനമാരംഭിച്ചത്. അഞ്ച് വർഷം സ്ഥിര നിക്ഷേപം നടത്തിയാൽ കാലാവധി പൂർത്തിയായാൽ ഇരട്ടി തുക ലഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ ആകർഷിച്ചിരുന്നത്. കൂടാതെ ആയിരം മുതൽ ലക്ഷങ്ങൾ വരെയുള്ള ചിട്ടികളും ഫിൻസിയർ നടത്തിയിരുന്നു. ആദ്യകാലങ്ങളിൽ കൃത്യമായി പണമിടപാടുകൾ നടന്നിരുന്നെങ്കിലും പിന്നീട് കാലാവധി പൂർത്തിയാക്കിയ നിക്ഷേപകർക്ക് പണം ലഭിക്കാതായി. നിക്ഷേപകർ ഓഫീസിൽ പല തവണ കയറി ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല . വലിയ തുക ലഭിക്കാനുള്ളവർക്ക് കമ്പനി ചെക്ക് നൽകിയെങ്കിലും ചെക്ക് മടങ്ങുകയായിരുന്നു. കഴിഞ്ഞ നവംബർ 30 ന് സ്ഥാപനം അടച്ചു പൂട്ടിയതോടെയാണ് ഇടപാടുകാർ പരാതിയുമായി രംഗത്തെത്തിയത്.