ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസ സംരക്ഷണാർത്ഥം നടത്തിയ നാമജപഘോഷയാത്രയിൽ പങ്കെടുത്ത വിശ്വാസികൾക്കെതിരെ എടുത്തിരിക്കുന്ന കേസുകൾ പിൻവലിക്കണമെന്ന് എൻ.എസ്.എസ്.ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ ആവശ്യപ്പെട്ടു.
സ്ത്രീകളടക്കമുള്ള വിശ്വാസികളെ പ്രതിയാക്കി സംസ്ഥാനസർക്കാർ എടുത്ത കേസുകൾ ഇപ്പോഴും നിലനില്ക്കുകയാണ്. തൊഴിൽരഹിതരും വിദ്യാർത്ഥികളും സംസ്ഥാനത്തും വിദേശത്തും തൊഴിലിനായി കാത്തിരിക്കുന്നവരുമാണ് ഇതിൽ ഏറിയ ഭാഗവും.
സന്നിധാനത്ത് ദർശനത്തിനായെത്തിയ നിരപരാധികളായ ഭക്തരും ഇതിൽ ഉൾപ്പെടും. ഇതിലും വളരെ ഗൗരവമേറിയ കേസുകൾ പല കാരണങ്ങളാൽ ഈ സർക്കാർ നിരുപാധികം പിൻവലിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, നിരപരാധികളായ ഇവരുടെ പേരിൽ എടുത്തിട്ടുള്ള കേസുകൾ ഇനിയെങ്കിലും പിൻവലിക്കാനുള്ള ധാർമ്മിക ഉത്തരവാദിത്വം സർക്കാരിനുണ്ടാവണം.
അല്ലാത്തപക്ഷം വിശ്വാസികൾക്കെതിരെയുള്ള സർക്കാരിന്റെ പ്രതികാരമനോഭാവമായിരിക്കും ഇതിൽ നിന്നും വ്യക്തമാകുന്നതെന്നും ജി.സുകുമാരൻനായർ ആരോപിച്ചു
