താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിർത്തിവെക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൂന്നു മണിക്കൂറോളം നീണ്ട മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതുവരെ സ്ഥിരപ്പെടുത്തൽ നടക്കാത്ത വകുപ്പുകളിലാകും ഇന്നത്തെ തീരുമാനം ബാധകമാവുക.
താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന സർക്കാരിന്റെ നീക്കത്തിനെതിരെ സംസ്ഥാനത്ത് ആകമാനം ഉയരുന്ന പ്രതിഷേധം കണക്കിലെടുത്താണ് നീക്കത്തിൽനിന്ന് സർക്കാർ പിന്നോട്ട് പോകുന്നത്.
സ്ഥിരപ്പെടുത്തലുമായി ബന്ധപ്പെട്ട് വലിയ ഫയൽ തന്നെ സർക്കാരിന് മുന്നിലുണ്ടെന്നാണ് വിവരം. ആരോഗ്യ വകുപ്പിലും വനംവകുപ്പിലും സ്ഥിരപ്പെടുത്തലിനുള്ള നീക്കങ്ങൾ തകൃതിയായി നടക്കുന്നുമുണ്ട്. കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ ഇരുന്നൂറിൽ അധികം താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയിരുന്നു.
സെക്രട്ടേറിയേറ്റിനു മുന്നിലെ ഉദ്യോഗാർഥികളുടെ സമരവും അർഹതയില്ലാത്തവരെ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നു എന്ന പ്രതിപക്ഷ ആരോപണവും തിരിച്ചടിയാകുമെന്ന തിരിച്ചറിവുമാണ് സ്ഥിരപ്പെടുത്തൽ നീക്കത്തിൽനിന്ന് പിന്മാറാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.