ഐ.എസ്.ആർ.ഓ ചാരക്കേസിൽ നമ്പി നാരായണനെതിരെ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിക്കേണ്ട നടപടിയെ സംബന്ധിച്ച റിപ്പോർട്ട് സുപ്രീം കോടതി നാളെ പരിഗണിക്കും.
കേസിൽ കക്ഷി ചേരാനായി കേന്ദ്ര സർക്കാർ നൽകിയ അപേക്ഷയിലും നാളെ സുപ്രീം കോടതി തീരുമാനം എടുക്കും.
കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ കടുത്ത നടപടി വേണമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ആവശ്യപ്പെടും എന്നാണ് സൂചന.
ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഐ.എസ്.ആർ.ഒ ചാരക്കേസിൽ നമ്പി നാരായണനെതിരെ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിക്കേണ്ട നടപടിയെ സംബന്ധിച്ച റിപ്പോർട്ട് പരിഗണിക്കുന്നത്. മുദ്രവച്ച കവറിലാണ് ജസ്റ്റിസ് ഡി കെ ജയിൻ അധ്യക്ഷനായ സമിതി റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറിയിരുന്നത്.