കോട്ടയം: കർഷകനിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മുളക്കുളം മൃഗാശുപത്രിയിലെ ഡോക്ടർ വിജിലൻസ് പിടിയിൽ. ഡോക്ടർ അജോ ജോസഫിനെയാണ് വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പശുവിനെ വാങ്ങാൻ സബ്സിഡിയോടെ ക്ഷീര കർഷകന് അനുവദിച്ച തുകയിൽ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.
മുളക്കുളം സ്വദേശിയായ ക്ഷീര കർഷകൻ റീ ബിൽഡ് കേരള വഴി പശുവിനെ വാങ്ങുന്നതിനു 1.20 ലക്ഷം രൂപ വായ്പ ലഭിക്കുന്നതിനുള്ള ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. പശുവിനെ വാങ്ങുമ്പോൾ കർഷകർക്ക് 60000 രൂപ സബ്സിഡി ഇനത്തിൽ ലഭിക്കും. പശുവിനെ അതത് പ്രദേശത്തെ മൃഗ ഡോക്ടർ പരിശോധിച്ച് നൽകുന്ന സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിലാണ് സബ്സിഡി നൽകുന്നത്.
ഇതിനായി കർഷൻ മൃഗ ഡോക്ടറെ സമീച്ചെങ്കിലും സർട്ടിഫിക്കറ്റ് നൽകുന്നതിന് പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. മക്കളുടെ വിദ്യാഭ്യാസ കാര്യം അടക്കം നോക്കണമെന്നും പണമില്ലെന്നും കൈക്കൂലി തുക അയ്യായിരമായി കുറയ്ക്കണമെന്നും കർഷകൻ ആവശ്യപ്പെട്ടു. എന്നാൽ , പണം നൽകിയില്ലെങ്കിൽ പദ്ധതി മറ്റാർക്കെങ്കിലും മറിച്ച് നൽകുമെന്നായിരുന്നു ഡോക്ടറുടെ ഭീഷണി.
ഇതേ തുടർന്ന് കർഷകൻ പരാതിയുമായി വിജിലൻസിനെ സമീപിക്കുകയായിരുന്നു. തുടർന്ന്. വിജിലൻസ് എസ്പി വി ജി വിനോദ്കുമാറിൻ്റെ നിർദേശാനുസരണം വെള്ളിയാഴ്ച ഉച്ചയോടെ മൃഗാശുപത്രിയിൽവച്ച് ക്ഷീര കർഷകൻ്റെ പക്കൽ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടറെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.
അന്വേഷണ സംഘത്തിൽ വിജിലൻസ് കിഴക്കൻ മേഖല ഡിവൈ.എസ്.പി എ.കെ വിശ്വനാഥൻ , ഇൻസ്പെക്ടർമാരായ റിജോ പി.ജോസഫ് , രാജൻ കെ.അരമന, എസ്.ഐമാരായ വിൻസൻ്റ് കെ മാത്യു , സ്റ്റാൻലി തോമസ് , തുളസീധരക്കുറുപ്പ് , സുരേഷ് കുമാർ , തോമസ് , എ.എസ്.ഐമാരായ വിനു ഡി , കെ.ജി സുരേഷ് കുമാർ ,രാജീവ്, സിവിൽ പൊലീസ് ഓഫിസർമാരായ അനൂപ് കെ.എ , അനൂപ് പി എസ്, രഞ്ജിത്, അനൂപ് വിജേഷ് നായർ , സൂരജ് , ശോഭൻ , ബിജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.