സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീൽഡ് വാക്സിൻ സർക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങൾക്ക് 1,000 രൂപയ്ക്കും ലഭ്യമാക്കുമെന്ന് സ്ഥാപന മേധാവി അദാർ പൂനവാല. അഞ്ച് കോടി ഡോസ് വാക്സിനുകൾക്ക് അധികൃതരുടെ അനുമതി ലഭിച്ചുകഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനകയും ചേർന്ന് വികസിപ്പിച്ച വാക്സിൻ കൊറോണ വൈറസിനെതിരെ സുരക്ഷിതവും കാര്യക്ഷമവുമായ പ്രതിരോധ മരുന്നാണെന്നും അദ്ദേഹം പറഞ്ഞു. വാക്സിൻ കയറ്റുമതി സംബന്ധിച്ച് സൗദി അറേബ്യ അടക്കം ഏതാനും രാജ്യങ്ങളുമായി ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ നിലവിൽ വാക്സിന്റെ കയറ്റുമതി സർക്കാർ അനുവദിച്ചിട്ടില്ല. ഏതാനും ആഴ്ചകൾക്കുള്ളിൽ മറ്റു രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും. അങ്ങനെയായാൽ 68 രാജ്യങ്ങളിലേയ്ക്ക് വാക്സിൻ വിൽപന നടത്താൻ സാധിക്കും. മിനിറ്റിൽ 5,000 ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ശേഷിയുണ്ടെന്നും പൂനവാല പറഞ്ഞു.