കോഴിക്കോട് കോട്ടാംപറമ്പ് മുണ്ടിക്കൽതാഴം ഭാഗത്ത് ഷിഗെല്ല ബാക്ടീരിയമൂലമുള്ള രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതൽ സ്വീകരിക്കണമെന്ന് കോഴിക്കോട് ജില്ലാമെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ അറിയിച്ചു.
പ്രദേശത്ത് ഒരു മരണവും സമാനലക്ഷണങ്ങളുള്ള 25 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരിശോധനയിൽ ആറുകേസുകളിൽ ഷിഗെല്ല സോണിയെ എന്ന രോഗാണുവിനെ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തുനിന്ന് വെള്ളത്തിന്റെ സാംപിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരിക്കയാണ്.
ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്ത കോട്ടാംപറമ്പ് പ്രദേശത്ത് ആരോഗ്യവകുപ്പ് ഉന്നതസംഘം സന്ദർശിച്ചു. ജില്ലാ സർവയലൻസ് ഓഫീസർ ഡോ. സരള നായർ, എപ്പിഡമോളജിസ്റ്റ് നിലീന, കോർപ്പറേഷൻ ഹെൽത്ത് സൂപ്പർവൈസർ കെ. ശിവദാസ് തുടങ്ങിയവരാണ് സന്ദർശിച്ചത്. മെഡിക്കൽ കോളേജ് സർക്കിൾ എച്ച്.ഐ. ടി. രാജേന്ദ്രൻ, പബ്ലിക് ഹെൽത്ത് നഴ്സ് ടി. സുബൈദ തുടങ്ങിയവരുമായി ആശയവിനിമയം നടത്തി.
ഷിഗെല്ല ബാധയുടെ ഉറവിടം കണ്ടെത്താൻ മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ സഹായം തേടി. ജില്ലാതല റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് സ്ഥിതിഗതികൾ ചർച്ച ചെയ്തു. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഒമ്പത് കുട്ടികളെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാവിലെ കോട്ടാംപറമ്പ് പള്ളിക്ക് സമീപത്തെ ഹാളിൽ കോർപ്പറേഷനും നാഷണൽ ഹെൽത്ത് മിഷനും ചേർന്ന് പ്രത്യേക മെഡിക്കൽ ക്യാമ്പ് നടത്തും.
ആരോഗ്യപ്രവർത്തകർ പ്രദേശത്തെ കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തുകയും വീടുകൾ സന്ദർശിച്ച് ബോധവത്കരണം നൽകുകയുംചെയ്തു. അങ്കണവാടികളിലുംമറ്റും ഒ.ആർ.എസ്. പാക്കറ്റുകൾ ലഭ്യമാക്കി. പ്രദേശത്ത് ജാഗ്രത പാലിക്കാൻ ആരോഗ്യപ്രവർത്തകർക്ക് നിർദേശം നൽകി. വയറിളക്കവും മറ്റു രോഗലക്ഷണവുമുള്ളവർ ആരോഗ്യപ്രവർത്തരെ വിവരമറിയിക്കണമെന്ന് ഡി.എം.ഒ. അറിയിച്ചു.
ഷിഗെല്ലോസിസ് ലക്ഷണങ്ങൾ
വയറിളക്കം, പനി, വയറുവേദന, ഛർദി, ക്ഷീണം, രക്തംകലർന്ന മലം.രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. ഇതിനാൽ മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു.
പ്രധാനമായും മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളിൽ മരണസാധ്യത കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കിൽ രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും.
രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗം എളുപ്പത്തിൽ വ്യാപിക്കും. രണ്ടുമുതൽ ഏഴുദിവസംവരെ രോഗലക്ഷണങ്ങൾ കാണപ്പെടും. ചില കേസുകളിൽ ലക്ഷണങ്ങൾ നീണ്ടുനിൽക്കാം. ചിലരിൽ ലക്ഷണങ്ങൾ പ്രകടമാകാതിരിക്കുകയും ചെയ്യും. പനി, രക്തംകലർന്ന മലവിസർജനം, നിർജലീകരണം, ക്ഷീണം എന്നിവയുണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം.
പ്രതിരോധമാർഗങ്ങൾ
തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക.
ഭക്ഷണത്തിനുമുമ്പും മലവിസർജനത്തിനുശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക.
വ്യക്തിശുചിത്വം പാലിക്കുക.
തുറസ്സായ സ്ഥലങ്ങളിൽ മല-മൂത്ര വിസർജനം ചെയ്യാതിരിക്കുക.
കുഞ്ഞുങ്ങളുടെ ഡയപ്പറുകൾ ശരിയായവിധം സംസ്കരിക്കുക.
രോഗലക്ഷണങ്ങളുള്ളവർ ആഹാരം പാകംചെയ്യാതിരിക്കുക.
പഴകിയ ഭക്ഷണം കഴിക്കരുത്.
ഭക്ഷണപദാർഥങ്ങൾ ശരിയായരീതിയിൽ മൂടിവെക്കുക.
വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക.
കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക.
വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഇടപഴകാതിരിക്കുക.
രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക.
പഴങ്ങളും പച്ചക്കറികളും കഴുകിയതിനുശേഷംമാത്രം ഉപയോഗിക്കുക.
രോഗലക്ഷണമുള്ളവർ ഒ.ആർ.എസ്. ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിവ കഴിക്കുക.
കുടിവെള്ളസ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുക.