കേരളത്തിൽ വാക്സിൻ കുത്തിവെപ്പ് കുറയുന്നുവെന്ന കേന്ദ്രത്തിന്റെ വിമർശനത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി കെ. കെ. ശൈലജ.
കേരളത്തിൽ നല്ല നിലയിൽ വാക്സിൻ നൽകാൻ സാധിച്ചുവെന്നാണ് തന്റെ അറിവെന്നും ചില സംസ്ഥാനങ്ങളിൽ 16 ശതമാനം മാത്രമാണ് വാക്സിനേഷൻ നടന്നതെന്നാണ് താൻ മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിൽ ആദ്യത്തെ ദിവസം തീരുമാനിച്ചതിന്റെ 75 ശതമാനവും വാക്സിനേഷൻ എടുക്കാൻ സാധിച്ചു. സ്വാഭാവികമായും രജിസ്റ്റർ ചെയ്ത മുഴുവൻ ആളുകളും വാക്സിനെടുക്കാൻ എത്തിയെന്ന് വരില്ല. എന്നാൽ മറ്റ് സംസ്ഥാനങ്ങളുമായി നോക്കുമ്പോൾ ഏറ്റവും നന്നായി വാക്സിൻ നൽകാൻ സാധിച്ച സംസ്ഥാനമാണ് കേരളം.
വാക്സിനേഷന് വേണ്ടിയുള്ള കോവിൻ പോർട്ടലിന്റെ ചില പ്രശ്നങ്ങൾ പല സംസ്ഥാനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങൾ വന്ന സമയത്ത് മറ്റ് സംസ്ഥാനങ്ങൾ വാക്സിനേഷൻ നിർത്തിവെച്ചപ്പോൾ കേരളത്തിൽ രജിസ്റ്ററിൽ രേഖപ്പെടുത്തി ആളുകൾക്ക് വാക്സിൻ നൽകുന്ന സാഹചര്യമൊരുക്കി. അതിനാൽ ആദ്യത്തെ ദിവസം തന്നെ നല്ല ശതമാനം വാക്സിൻ കൊടുക്കാൻ കേരളത്തിന് സാധിച്ചു.
ഏത് വാക്സിനായാലും പാർശ്വഫലങ്ങൾ ഉണ്ടാകും. വളരെ നന്നായി വാക്സിൻ സ്വീകരിച്ചവരെ പരിചരിക്കാൻ സാധിച്ചു. താരതമ്യേനെ വളരെ കുറഞ്ഞ പാർശ്വഫലങ്ങൾ മാത്രമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. വളരെ മുൻകരുതൽ സ്വീകരിച്ചിരുന്നതിനാൽ ആ രീതിയിലും കേരളത്തിൽ വാക്സിനേഷൻ വിജയകരമാണ്. അതിനാൽ വാക്സിനേഷനിൽ കുറവുണ്ടായിട്ടില്ലെന്നാണ് കരുതുന്നത്.
വാക്സിനേഷൻ കുറയുന്നുവെന്ന തരത്തിൽ കേന്ദ്രത്തിൽ നിന്ന് അറിയിപ്പുകളൊന്നും ആരോഗ്യവകുപ്പിന് ഇതുവരെ വന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.