കൊച്ചി: കളമശേരിയിൽ പതിനേഴുകാരനെ മർദിച്ച കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് പരുക്കേറ്റ കുട്ടിയുടെ പിതാവ്. ഏഴംഗ സംഘത്തെ പൊലീസ് മർദിച്ചതായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പോലീസ് ഏഴംഗ സംഘത്തെ മർദ്ദിച്ചെന്നത് ആസൂത്രിതമായ ആരോപണമെന്നാണ് മർദ്ദനമേറ്റ കുട്ടിയുടെ പിതാവ് പറയുന്നത്. ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
മർദ്ദിച്ച സംഘത്തെ എത്തിച്ചതിന് പിന്നാലെ പരാതി നൽകാനായി സ്റ്റേഷനിലെത്തിയിരുന്നു. ഏഴംഗ സംഘത്തിന്റെ രക്ഷിതാക്കളും സ്റ്റേഷനിലുണ്ടായിരുന്നു. അപ്പോഴൊന്നും പരാതി ഉയർന്നിരുന്നില്ല . മർദിച്ച സംഘത്തിലെ ഒരു കുട്ടി ആത്മഹത്യ ചെയ്തതിനു ശേഷമാണ് മർദ്ദനമെന്ന് പരാതി ഉയരുന്നത്. ഒരാൾ ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം ദൗർഭാഗ്യകരമാണ് . എന്നാൽ അവർ ചെയ്ത കുറ്റം ഇല്ലാതാകുന്നില്ല . തൻറെ മകനെ നിഷ്ഠൂരമായാണ് ഇവർ മർദ്ദിച്ചത്. ഈ സംഭവത്തിൽ സമഗ്ര അന്വേഷണം വേണം. കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകൾ എത്തിക്കുന്നത് ആരാണെന്ന വിഷയത്തിലും അന്വേഷണം നടത്തണമെന്നും പിതാവ് ആവശ്യപ്പെട്ടു.പോലീസ് സ്റ്റേഷനിൽ വെച്ച് കുട്ടികൾക്ക് മർദ്ദനമേറ്റു എന്ന് പ്രചരിപ്പിക്കുന്നത് മനപ്പൂർവമാണ് . ഇത് അന്വേഷണത്തെ വഴിതിരിച്ച് വിടാനുള്ള ശ്രമമാണ്. പോലീസ് സ്റ്റേഷനിൽ നിന്നും മാതാപിതാക്കൾക്കൊപ്പമാണ് ഓരോരുത്തരെയും വീട്ടിലേക്ക് അയച്ചത്. കുട്ടികളുടെ ആരോഗ്യനില മോശം ആയിരുന്നുവെങ്കിലോ, മർദ്ദനമേറ്റു എന്ന് പരാതി ഉണ്ടെങ്കിലോ അപ്പോൾ തന്നെ പരിശോധന നടത്താനും ചികിത്സ തേടാനും ഉള്ള സൗകര്യം ഉണ്ടായിരുന്നു. എന്നാൽ അതൊന്നും അപ്പോൾ ഉണ്ടായില്ല . സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നപ്പോഴും പോലീസ് നടപടി ശക്തമാക്കാൻ തീരുമാനിച്ചപ്പോഴുമാണ് ഈ രീതിയിലുള്ള പ്രചരണമുണ്ടായതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.അതേ സമയം മർദ്ദിച്ച സംഘത്തിൽപ്പെട്ട ആത്മഹത്യ ചെയ്ത കുട്ടിയുടെ മൃതദേഹം പോസ്റ്റ് മാർട്ടത്തിന് ശേഷം സംസ്‌ക്കരിച്ചു.
കളമശ്ശേരി മെഡിക്കൽ കോളേജിൽ ആയിരുന്നു പോസ്റ്റുമോർട്ടം. പോലീസ് മർദ്ദിച്ചു എന്ന പരാതി ഉയർന്ന സാഹചര്യത്തിൽ തഹസിൽദാരുടെ നേതൃത്വത്തിലായിരുന്നു ഇൻക്വസ്റ്റ് നടപടികൾ . പരാതിയിൽ ജില്ലാകളക്ടറും റിപ്പോർട്ട് സമർപ്പിക്കും.