✍️തയ്യാറാക്കിയത്: ദിവ്യ എസ്. മേനോൻ
മലയാളത്തിന്റെ പ്രിയ കവി മഹാനായ ശ്രീ ഓ എൻ വി കുറുപ്പിന്റെ ഓർമ്മദിനമാണ് ഫെബ്രുവരി 13. അനിതരസാധാരണമായ ആ തൂലികയിൽ നിന്ന് പിറന്ന ശ്രേഷ്ഠമായ കവിതാശകലങ്ങളിലൂടെയും അതിമനോഹരമായ ചലച്ചിത്ര ഗാനങ്ങളിലൂടെയും പ്രിയ കവി ഇന്നും മലയാള മനസ്സുകളിൽ ജീവിക്കുന്നു. ഈ പ്രണയദിനത്തിൽ കവി മലയാള ചലച്ചിത്രഗാന ശാഖയ്ക്ക് സമ്മാനിച്ച ഒരുപിടി പ്രണയഗാനങ്ങളെ ഓർത്തെടുക്കട്ടെ.
- ചൈത്രം ചായം ചാലിച്ചു
1982 ൽ പുറത്തിറങ്ങിയ ‘ചില്ല്’ എന്ന ചലച്ചിത്രത്തിലെ അതിമനോഹരമായ ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ശ്രീ എം ബി ശ്രീനിവാസനും ആലപിച്ചിരിക്കുന്നത് ശ്രീ യേശുദാസുമാണ്. പ്രണയിനിയുടെ സൗന്ദര്യത്തെ പ്രകൃതിയുടെ മനോഹാരിതയോട് ചേർത്തുനിർത്തി വർണ്ണിക്കുന്ന ഈ ഗാനം ആസ്വാദക മനസ്സുകൾക്ക് കുളിരാർന്ന ഒരു അനുഭൂതിയാണ്.
- മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി
1987 ല് പുറത്തിറങ്ങിയ ‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ജോൺസൻ മാസ്റ്ററും പാടിയിരിക്കുന്നത് ശ്രീ യേശുദാസുമാണ്. കിളിവാതിൽ പഴുതിലൂടൊഴുകി വരുന്ന മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെ അനിർവചനീയമായ സൗന്ദര്യമാണ് ഈ ഗാനത്തിനും.
- അരികിൽ നീയുണ്ടായിരുന്നെങ്കിൽ
1987 ൽ തന്നെ പുറത്തിറങ്ങിയ ‘നീ എത്ര ധന്യ’ എന്ന ചിത്രത്തിലെ ഈ ഗാനം പോലെ വിരഹത്തെ ഇത്രയും മനോഹരമായി വർണ്ണിക്കുന്ന മറ്റൊരു ഗാനം മലയാളത്തിലുണ്ടോ എന്ന് സംശയമാണ്. ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് ദേവരാജൻ മാസ്റ്ററും ആലപിച്ചിരിക്കുന്നത് ശ്രീ യേശുദാസുമാണ്.
- വാതിൽ പഴുതിലൂടെൻ മുന്നിൽ
1987 ൽ തന്നെ പുറത്തിറങ്ങിയ മറ്റൊരു ചിത്രമായ ‘ഇടനാഴിയിൽ ഒരു കാലൊച്ച’ എന്ന ചിത്രത്തിലെ ഈ പാട്ട് കാവ്യഭാവനയുടെ മാന്ത്രിക സ്പർശമേറ്റ വരികൾ കൊണ്ട് സമ്പുഷ്ടമാണ്. ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് ദക്ഷിണാമൂർത്തി സ്വാമികളും പാടിയിരിക്കുന്നത് ശ്രീ യേശുദാസുമാണ്.
- ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളിൽ
‘വൈശാലി’ എന്ന സിനിമയിലെ ഈ ഗാനം പ്രണയത്തിന്റെ മാന്ത്രികത വിളിച്ചോതുന്നു. ബോംബെ രവി ഈണം പകർന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് മലയാളത്തിന്റെ സ്വന്തം വാനമ്പാടിയായ കെ എസ് ചിത്രയാണ്.
- ശരദിന്ദു മലർദീപനാളം നീട്ടി
‘ഉൾക്കടൽ’ എന്ന സിനിമയിലെ ഈ യുഗ്മഗാനം അനശ്വരപ്രണയത്തിന്റെ ഈണമായി മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. എം ബി ശ്രീനിവാസൻ ഈണം നൽകിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ഭാവഗായകൻ പി ജയചന്ദ്രനും സെൽമ ജോർജ്ജും ചേർന്നാണ്.
- ഒരു ദലം മാത്രം
‘ജാലകം’ എന്ന സിനിമയിലെ ഈ ഗാനം വിടർന്നു പരിലസിക്കുന്ന ഒരു പനിനീർ പുഷ്പം പോലെ ഇന്നും ആസ്വാദകമനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നു. എം ജി രാധാകൃഷ്ണൻ ഈണമിട്ടിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ശ്രീ യേശുദാസാണ്.
- ശ്രീരാഗമോ തേടുന്നു നീ ഈ വീണ തൻ
1994 ൽ പുറത്തിറങ്ങിയ ‘പവിത്രം’ എന്ന സിനിമയിലെ ഈ ഗാനം മലയാളിയുടെ മനസ്സിൽ ഗൃഹാതുരമായ പ്രണയസ്മരണകൾ ഉണർത്തുന്നതാണ്. ശ്രീ ശരത് ഈണം നൽകിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നതും ഗാനഗന്ധർവ്വൻ തന്നെ
- സാഗരങ്ങളേ…പാടിയുണർത്തിയ സാമഗീതമേ
‘പഞ്ചാഗ്നി’ എന്ന സിനിമയിലെ ഈ ഗാനം ഒരുതവണയെങ്കിലും മൂളിയിട്ടില്ലാത്ത മലയാളിയുണ്ടാവില്ല. ബോംബെ രവി സംഗീത സംവിധാനം ചെയ്തിട്ടുള്ള ഈ പാട്ട് പാടിയതും യേശുദാസ് തന്നെ.
- കടലിന്നഗാധമാം നീലിമയിൽ
‘സുകൃതം’ എന്ന സിനിമയിലെ ഈ ഗാനം ആഴക്കടലിൽ മുങ്ങിയെടുത്ത പവിഴത്തെപ്പോലെ മനോജ്ഞമായത് തന്നെ. ബോംബെ രവി ഈണം നൽകിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് യേശുദാസും ചിത്രയും ചേർന്നാണ്.
ആസ്വാദക മനസ്സുകളിൽ പ്രണയത്തെ തൊട്ടുണർത്തുന്ന ഇനിയുമൊരുപാട് ഗാനങ്ങൾ അദ്ദേഹത്തിന്റെ സംഭാവനയായുണ്ട്. കാവ്യഭംഗി തുളുമ്പുന്ന വരികളാൽ മലയാള ചലച്ചിത്രഗാന ശാഖയെ സമ്പുഷ്ടമാക്കിയ, മലയാളകവിതയുടെ സൂര്യതേജസ്സിന് പ്രണാമം.
വളരെ നല്ല കുറിപ്പ്. ഒഎൻവി ക്ക് പ്രണാമം 🙏🌹🌹
Thank you niranjan 🙏
പ്രിയകവിയ്ക്ക് നല്ലൊരാദരം!!
Thank you മാഷെ 🙏
ഭംഗിയായി എഴുതി
Thank you മാഷെ 🙏
O.n.v.ക്കുള്ള ഓർമ്മ കുറിപ്പ് ഇഷ്ടപ്പെട്ടു. അദ്ദേഹത്തിൻ്റെ sradheyangalaaya ഗാനങ്ങളിൽ ചിലത് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒരിക്കലും മറക്കാൻ പറ്റാത്ത വയാണ് അതിൽ ഓരോന്നും. “അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ…” ഇന്ന് ജീവിതത്തിൽ എപ്പോഴെങ്കിലും മൂളാത്തവർ ഉണ്ടാവുമോ, മലയാളികളിൽ.
അതുപോലെ തന്നെ യാണ് തിരഞ്ഞെടുത്ത മറ്റു ഗാനങ്ങളും
എറ്റവും പ്രിയപ്പെട്ട എൻ്റെ അടുത്ത suhruthu kooti ആയ smt. Divya ക്ക് എൻ്റെ ആത്മാർത്ഥമായ അനുമോദനങ്ങൾ 🙏🙏
Thank you so much sir 🙏🙏
വളരെ നല്ല ഒരവലോകനം. അനുമോദനങ്ങൾ
Thank you sir 🙏
എന്റെ കടിഞ്ഞൂൽ പ്രണയ കഥയിലെ പെൺകൊടി… എത്ര കേട്ടാലും മതിയാവില്ല.. അതിൽ വിരിയുന്ന ഭാവനയും അപാരം.. Onv sir ന് മാത്രം സ്വന്തം..
അതേ ചേച്ചി. എനിക്കും വളരെ പ്രിയം ❤️🙏