എൽ.ഡി.എഫ്.- യു.ഡി.എഫ്. മുന്നണികളെ നിശിതമായി വിമർശിച്ച് ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ.
യുഡിഎഫും എൽഡിഎഫും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും കേരളത്തിൽ ഒരു മൂന്നാംധ്രുവമായി ബിജെപി മാറിയെന്നും നഡ്ഡ അവകാശപ്പെട്ടു.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് കേരളത്തിലെത്തിയ നഡ്ഡ മാധ്യമ പ്രതിനിധികളോടാണ് ഇക്കാര്യം പറഞ്ഞത്
പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് ആസൂത്രിതമായി ഭരണഘടനാ സ്ഥാപനങ്ങളെ ആക്രമിക്കുകയാണ്. സിഎജിക്കെതിരായ പ്രമേയം ജനാധിപത്യ സംവിധാനത്തെ അപകടപ്പെടുത്തുന്നതാണെന്നും നഡ്ഡ പറഞ്ഞു.
സ്വർണക്കടത്ത് കേസ്, കെ ഫോൺ, ഇ-മൊബിലിറ്റി തുടങ്ങിയ എല്ലാ തട്ടിപ്പുകളിലും മന്ത്രിമാരുടെ പേഴ്സുകൾ വീർപ്പിക്കുക എന്ന ഒറ്റ അജണ്ട മാത്രമാണ് ഉള്ളത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ കേരളത്തിലെ മാത്രമല്ല ആത്മാഭിമാനമുള്ള ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള മലയാളികളേയും ലജ്ജിപ്പിച്ചു.
പിണറായി വിജയന് വിശ്വാസ്യത നഷ്ടപ്പെട്ടു. സിപിഎം സർക്കാർ സർവീസുകളിൽ പിൻവാതിൽ നിയമനങ്ങൾ നടത്തുന്നു. കോവിഡ് നിയന്ത്രണത്തിൽ സംസ്ഥാന സർക്കാർ ആകെ പരാജയമാണ്. രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ പകുതിയിലധികവും കേരളത്തിലാണ്.
കേരളത്തിൽ കോൺഗ്രസും സിപിഎമ്മും പരസ്പരം മത്സരിക്കുന്നുണ്ടെങ്കിൽ ബംഗാളിൽ ഇരുവരും സഖ്യകക്ഷികളാണ്. പ്രത്യയശാസ്ത്ര പാപ്പരത്തമല്ലാതെ ഇതിനെ കുറിച്ച് മറ്റൊന്നും പറയാനില്ലെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.