ഉമ്മൻ ചാണ്ടിയുടെ മാതൃക രമേശ് ചെന്നിത്തലയും പിന്തുടരാൻ സാധ്യത.
2016-ൽ ഭരണം കൈവിട്ടതോടെ നേതൃപദവി ഏറ്റെടുക്കാതെ മാറിനിന്ന ഉമ്മൻ ചാണ്ടിയുടെ പാതയിൽ രമേശ് ചെന്നിത്തലയും പിന്തുടരുമെന്ന് സൂചന.
ഇങ്ങനെ വന്നാൽ മുതിർന്ന നേതാക്കളിൽ പ്രതിപക്ഷ നേതാവായി പരിഗണിക്കാൻ സാധ്യതയുള്ളവരുടെ പേരുകളും പുറത്ത് വന്നു.
തിരുവഞ്ചൂർ രാധാകൃഷ്ണനും പി.ടി. തോമസും, വി ഡി സതീശനുമാണ് ഇവർ.
ഇതിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കഴിഞ്ഞാൽ സീനിയർ തിരുവഞ്ചൂർ തന്നെയാണ്.
മുൻ ആഭ്യന്തര മന്ത്രി എന്ന നിലയിലും നിയമസഭാ സാമാജികൻ എന്ന നിലയിലും നല്ല പ്രകടനമാണ് അദ്ദേഹം കാഴ്ച വച്ചിട്ടുള്ളത്.
പി റ്റി തോമസും വാഗ്മിയും, നിരവധി പ്രശ്നങ്ങളെ സഭയിൽ അവതരിപ്പിച്ച് കൈയ്യടി നേടിയിട്ടുള്ള ആളുമാണ്.
ഇടത് കോട്ടയായ പറവൂരിൽനിന്ന് നാല് തവണ തുടർച്ചയായി ജയിച്ച വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായി വരാനും സാധ്യതയുണ്ട്.
21 കോൺഗ്രസ് എം.എൽഎമാരിൽ 10 പേരും ഐ ഗ്രൂപ്പുകാരാണ്.
രമേശ് മാറി നിന്നാൽ അദ്ദേഹത്തിന്റെ പിന്തുണയും സതീശനായിരിക്കും.ഇപ്പോഴത്തെ സാഹചര്യത്തിൽ കാര്യങ്ങൾ മികവോടെ പഠിച്ച് അവതരിപ്പിക്കാനുള്ള കഴിവും സ്വീകാര്യതയും താരതമ്യേന ചെറുപ്പവും സതീശന് അനുകൂല ഘടകങ്ങളാണ്.
അംഗബലം കൂടിയ ഭരണപക്ഷത്തെയാണ് ഏതായാലും പ്രതിപക്ഷത്തിന് ഇനി സഭയിൽ നേരിടേണ്ടത്.