അബുദാബി: ഇന്ത്യക്കാർ, വിശേഷിച്ച് മലയാളികൾ നെഞ്ചോടുചേർത്ത് പിടിക്കുന്ന രാജ്യമാണ് യുഎഇ. ഗൾഫ് പ്രവാസം അരനൂറ്റാണ്ടും മൂന്നുതലമുറയും പിന്നിട്ടെങ്കിലും യുഎഇ.തന്നെയാണ് ഇപ്പോഴും ശരാശരി മലയാളിയുടെ സ്വപ്നഭൂമികളിലൊന്ന്. കാനഡയും ഓസ്ട്രേലിയയും യൂറോപ്യൻ രാജ്യങ്ങളുമെല്ലാം പുതുതലമുറയെ ആകർഷിക്കുമ്പോൾ
തന്നെയാണ് ശരാശരി മലയാളി ദുബായ് വിസയ്ക്കായി ഇപ്പോഴും ഓടുന്നത്. മലയാളിയുടെ ആ സ്വപ്നഭൂമിക്ക് ഇന്ന്, ഡിസംബർ രണ്ടിന് അമ്പതുവർഷം തികയുമ്പോൾ ആ ആഘോഷത്തിന്റെ ലഹരിയിലാണ് അവിടെ ഇന്ത്യൻസമൂഹം. 34 ലക്ഷത്തോളം ഇന്ത്യക്കാർ യുഎഇയിലുണ്ടെന്നാണ് ഒടുവിലത്തെ കണക്ക്. ഇതിൽ മലയാളികൾമാത്രം 17 ലക്ഷത്തിലേറെ. യുഎഇയുടെ മൊത്തം ജനസംഖ്യ ഇപ്പോഴും ഒരു കോടി തികഞ്ഞിട്ടില്ലെന്നറിയുമ്പോഴാണ് യുഎഇയിലെ ഇന്ത്യൻ മലയാളി സാന്നിധ്യത്തിന്റെ പ്രാധാന്യമേറുന്നത്. യുഎഇ. ജനതയിൽ എൺപതുശതമാനത്തിലേറെയും കുടിയേറ്റക്കാരാണെന്നാണ് കണക്ക്. അതായത് സ്വദേശികൾ നാലിലൊന്നുപോലും ഇല്ലെന്ന് സാരം. കോവിഡ്കാലത്ത് പതിനായിരങ്ങൾ ജോലിയും വേതനവുമില്ലാതെ നാട്ടിലേക്ക് മടങ്ങിയെങ്കിലും തൊഴിലും ജീവിതവും തേടി വീണ്ടും യുഎഇയിലേക്കുള്ള ഇന്ത്യൻ കുടിയേറ്റം സജീവമായി തുടങ്ങിയിട്ടുണ്ടിപ്പോൾ.