അരൂർ നിയോജകമണ്ഡലത്തിലെ ബൂത്തുകളിൽ വെബ്കാസ്റ്റിങ് സാധ്യമാണോ എന്ന് പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദേശം.
39 ബൂത്തുകളിലും വെബ് കാസ്റ്റിങ് നടത്തണമെന്നാവശ്യപ്പെട്ട് അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനാണ് ഹർജി നൽകിയത്.
ആവശ്യമെങ്കിൽ സ്വന്തം ചെലവിൽ വെബ് കാസ്റ്റിങ് നടത്താമെന്നായിരുന്നു ഷാനിമോൾ ഉസ്മാൻ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. എന്നാൽ ഇത് അനുവദിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. കോടതിയും ഇതിനെ പിന്തുണച്ചില്ല. തുടർന്ന് അരൂരിൽ വെബ്കാസ്റ്റിങ് പരിഗണിക്കണമെന്ന് കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചു.
ഇടുക്കിയിലെ മൂന്ന് മണ്ഡലങ്ങളിലെ ഇരട്ടവോട്ട് തടയുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്ഥാനാർഥികൾ നൽകിയ ഹർജികളും കോടതി തീർപ്പാക്കി. തമിഴ്നാട് കേരള അതിർത്തി മണ്ഡലങ്ങളായ ദേവികുളം പീരുമേട്, ഉടുമ്പൻചോല എന്നീ മണ്ഡലങ്ങളിൽ തമിഴ്നാട്ടിൽ നിന്ന് വോട്ടർമാർ എത്തി വോട്ട് രേഖപ്പെടുത്തുന്നത് തടയാൻ വേണ്ടിയുള്ള കർശനമായ നടപടികൾ ഉണ്ടാവുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. വോട്ടെടുപ്പ് ദിവസവും തലേന്നും അതിർത്തി ചെക്ക്പോസ്റ്റുകളിൽ കർശനമായ നിയന്ത്രണങ്ങൾ ഉണ്ടാവുമെന്നും കമ്മീഷൻ അറിയിച്ചു.