ജനുവരിയുടെ നഷ്ടം, മലയാള ചലച്ചിത്രഗാന ശാഖയുടെയും, കവിതാ ലോകത്തിന്റെയും കൂടി നഷ്ടം. തിരികെ നീ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം മാത്രമല്ല, കേരളക്കരയാകെ കൊതിച്ചിടുന്നു… പ്രിയ പനച്ചൂരാൻ അങ്ങ് ഞങ്ങളുടെ മനസിൽ വേദനയുടെ കനൽ കോരിയിട്ടു കൊണ്ട് അനന്തതയിലേക്ക് നടന്ന് പോയി, ഇനി തിരിച്ചു വരാത്ത ഒരു പോക്ക്, നിത്യശാന്തിയിലേക്ക്….
കായംകുളം പനച്ചമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ ശ്രീ ഉദയഭാനുവിന്റെയും ശ്രീമതി ദ്രപതിയുടെയും
മകനായി 1965 നവംബർ 20ന് ആണ് അനിൽ കുമാർ പി. യു എന്ന അനിൽ പനച്ചൂരാൻ ജനിച്ചത്.
സ്കൂൾ വിദ്യാഭ്യാസം ഓണാട്ടുകര st.മേരീസ് സ്കൂൾ, ഗവണ്മെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ ആയിരുന്നു. നങ്ങ്യർകുളങ്ങര TKMM കോളേജിൽ നിന്നും ഡിഗ്രി എടുത്തു. പഠനകാലത്തും പിന്നീടും ഇടതുപക്ഷത് ഉറച്ചു നിന്ന അദ്ദേഹം SFI, ഡിYFI എന്നീ സംഘടനകളിൽ പ്രവർത്തിച്ചു. പിന്നെ അദ്ദേഹംആത്മീയതയിലേക്ക് തിരിയുകയും ഹരിദ്വാറിൽ പോയി സന്യാസം സ്വീകരിക്കുകയും ചെയ്തു.കുറെ നാളുകൾക്കകം തിരികെ വന്നു. തന്റെ കർമ്മമണ്ഡലം സന്യാസം അല്ലെന്ന തിരിച്ചറിവിൽ ആകും തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്നും LLB ബിരുദം നേടുകയും ചെയ്‌തു.
ഇതേ സമയം കവിതകൾ എഴുതുകയും ചൊല്ലുകയും ചെയ്യുക പതിവായിരുന്നു.അദ്ദേഹത്തിന്റെ കവിതയിൽ ആകൃഷ്ടയായി എത്തിയ പെൺകുട്ടി ജീവിതസഖി ആവുകയും ചെയ്തു. ഭാര്യയും രണ്ട് മക്കളും. അടങ്ങുന്ന സംതൃപ്ത കുടുബജീവിതം ആയിരുന്നുഅദ്ദേഹത്തിന്റേത്.
പ്രണയവും വിരഹവും വിപ്ലവവും മാത്രമല്ല തനിക്കു ചുറ്റും കാണുന്ന എന്തും കവിതക്ക് പ്രമേയമാക്കിയിരുന്നു അദ്ദേഹം. തെരുവിൽ ജീവിച്ച ഒരു ഭ്രാന്തി പ്രസവത്തോടെ കടത്തിണ്ണയിൽ കിടന്ന് മരിച്ച യഥാർത്ഥ സംഭവത്തെഅടിസ്ഥാനമാക്കി അദ്ദേഹം എഴുതിയ കവിതയാണ് “അനാഥൻ “.എത്രയോ വർഷങ്ങൾക്കു മുൻപ് അദ്ദേഹം എഴുതിയ ആ വരികൾ ഇന്നും നമ്മേ ചുട്ടുപൊള്ളിക്കുന്നു,കരളിൽ കനൽ കോരിയിടുന്നു. “ഇടവമാസപെരുമഴ പെയ്യ്ത രാവതിൽ കുളിരിന്നു കൂട്ടായി ഞാൻ നടന്നു, ഇരവിന്റെ നൊമ്പരം പോലൊരു കുഞ്ഞിന്റെ തേങ്ങലെൻ കാതിൽ പതിഞ്ഞു..” എത്ര ഹൃദയസ്പർശിയായ വരികൾ.
ഇടതുപക്ഷസഹയാത്രികൻ ആയിരുന്ന അദ്ദേഹത്തിന്റെവിപ്ലവഗാനങ്ങൾ ഏറ്റുവിളിക്കാത്ത വിപ്ലവകാരികൾ ഉണ്ടാകില്ല., “ചോരവീണ മണ്ണിൽ നിന്നുയർന്നു വന്നപൂമരംചേതനയിൽ നൂറ് നൂറ്പൂക്കളായി പൊലിയവേ നോക്കുവിൻ സഖാക്കളേ നമ്മൾ വന്ന വീഥിയിൽ
ആയിരങ്ങൾ ചോര
കൊണ്ടെഴുതിവച്ച വാക്കുകൾ “.. അറബിക്കഥ എന്ന സിനിമയിൽ അദ്ദേഹം ഈ കവിത ആലപിക്കുന്നുണ്ട്.
“സ്വന്തജീവിതം ബലികൊടുത്തു കോടി മാനുഷ്യർ, പോരടിച്ചു കൊടിപിടിച്ചു നേടിയതീ മോചനം “ഇടിമുഴക്കം പോലെ, മിന്നൽ പിണർ പോലെ അനുവാചകരിൽ ഈ വരികൾപെയ്തിറങ്ങി.
താളാത്മകകവിതകൾ സാധാരണക്കാർക്ക് മനസിലാകുന്ന ഭാഷയിൽ എഴുതാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ലളിതമായ വാക്കുകൾ അദ്ദേഹം എപ്പോഴുംഉയോഗിച്ചു.കവിതകളോ ഗാനങ്ങളോ ഇഷ്ടമില്ലാത്തവർക്കു പോലും അദ്ദേഹത്തിന്റെ വരികൾ ഇഷ്ടപ്പെടാനും അത് മൂളി നടക്കാനുമുള്ള മന്ത്രിക ശക്തി ആ വരികൾക്കുണ്ടായിരുന്നു
കവിത ദുർഗ്രാഹ്യം ആകണമെന്നാ പഴയ സിദ്ധന്തത്തിന്റെ മുഖത്തേറ്റ അടിയാണ് അദ്ദേഹത്തിന്റെകവിതകൾ. സാധാരണക്കാരന് വായിക്കാനും കേട്ട് ആസ്വദിക്കാനും മൂളി നടക്കാനുംകഴിയുന്നതാകണം കവിത എന്ന് അദ്ദേഹം തെളിയിച്ചു.
പ്രണയ കവിതകളും മനോഹരമായി അദ്ദേഹം എഴുതി. പ്രണയത്തിന്റെ തീവ്രതയും തീക്ഷ്ണതയും ആവോളം സമന്വയിപ്പിച്ച കവിതയാണ് പ്രണയകാലം. ” ഒരു കവിത കൂടി ഞാൻ എഴുതി വയ്ക്കാം എന്റെ കരളിൽ നീ എത്തുമ്പോൾ ഓമനിക്കാൻ. ഒരു മധുരമായൊന്നുമോർമ്മ വയ്ക്കാൻ, ചാരു ഹൃദയാ ഭിലാഷമായി കരുതി വയ്ക്കാൻ “‘.. “ഒടുവിലെൻ രാഗത്തിൽ നീയലിഞ്ഞു ഞാൻ ഒരു ഗാനമായി പൂപൊലിച്ചു.. “. ഒരു മാത്രകൂടി നീ ഇവിടെ നിന്നാൽ ഞാൻ ജനിമൃതി കളറിയാതെ പോകും “. ഇതിൽ കൂടുതൽ എന്തെഴുതാൻ പ്രണയത്തെ കുറിച്ച്.
അദ്ദേഹത്തിന്റെ കവിതകൾക്കും ചലച്ചിത്ര ഗാനങ്ങൾക്കും ഉള്ളസമഗ്ര സംഭവനക്ക് നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഫിലിം ഫെയർ അവാർഡ്, ഏഷ്യാനെറ്റ് അവാർഡ്. പി ഭാസ്കരൻ അവാർഡ് ഇതെല്ലാം അദ്ദേഹത്തിന് നേടികൊടുത്തത് മനോഹരവും ലാളിത്യ സുന്ദരവും തീവ്രവുമായ കവിതകളും ഗാനങ്ങളും ആണ്. വൈലോപ്പള്ളി സംസ്‌കൃതി സമിതിയുടെ വൈസ് ചെയർമാൻ ആയിരുന്നുഅദ്ദേഹം.
ചെറിയജീവിതകാലത്തിൽ പറയാനുള്ളതിൽഏറെയും പറഞ്ഞു തീർത്താണോ കവി അരങ്ങോഴിഞ്ഞത്. ഇനിയും എന്തൊക്കെയോ അല്ല,ഒരു പാട് പറയാൻ ബാക്കി വച്ചില്ലേ. കേരളീയന്റെ മനസിലെ നേരിപ്പൊടിലേക്ക് കദനത്തിന്റെ കനൽ നിറച്ചാണ് ഈ മടങ്ങി പോക്ക്, ഇങ്ങിനി വരാത്തവിധം. എന്നാലും വെറുതെ,വെറുതെ ആഗ്രഹിക്കുന്നുതിരികെ നീ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം, അല്ല കേരളക്കര ആകെ കാത്തിരിക്കുന്നു.. മുഷ്ടി ചുരുട്ടി വിപ്ലവഗാനം വിളിച്ചു കൊടുക്കാൻ ഇനിയും വരുമെന്ന കാത്തിരിപ്പിൽ ആണ് ഞങ്ങൾ… ധീരനായ വിപ്ലവകാരിക്ക്, പ്രണയകവിക്ക് , സാധാരണക്കാരിൽ സാധാരണക്കാരനായ മനുഷ്യസ്നേഹിയായ കവിക്ക് കണ്ണീർപ്രണാമം
ജിത ദേവൻ
തിരുവനന്തപുരം.