ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ബിജെപി വിജയിച്ചതിൽ അട്ടിമറി ആരോപിച്ചു തൃണമൂൽ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനർജി രംഗത്ത്. ബിജെപി വിജയം തെരഞ്ഞെടുപ്പ് അട്ടിമറിച്ചുള്ളത് ആണെന്നും താൻ രാജ്ഭവനിൽ എത്തി രാജി നൽകില്ലെന്നും അറിയിച്ച മമത ബാനർജി ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതിഷേധിക്കും എന്നും പറഞ്ഞു. യഥാർത്ഥ വിജയി ബിജെപി അല്ല തങ്ങളാണെന്നും തൃണമൂൽ നേതാവ് പ്രഖ്യാപിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശക്തമായ ആരോപണങ്ങളാണ് ബാനർജി ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷൻ അട്ടിമറിക്ക് കൂട്ടുനിന്നുവെന്നും നൂറു സീറ്റുകൾ “മോഷ്ടിച്ചുവെന്നും” മമത ആരോപിച്ചു. സംസ്ഥാനത്തുടനീളം തൃണമൂൽ പ്രവർത്തകർക്ക് നേരെ ബിജെപി ഗുണ്ടകൾ വ്യാപക അക്രമം അഴിച്ചുവിടുകയാണെന്നും കൗണ്ടിംഗ് സെൻ്ററുകൾ ബിജെപി ഹൈജാക്ക് ചെയ്തിരുന്നുവെന്നും മമത വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബംഗാളിൽ 200ലധികം സീറ്റ് നേടി ബിജെപി അധികാരം പിടിച്ചപ്പോൾ തകർന്നത് മുഖ്യമന്ത്രി മമത ബാനർജി മത്സരിച്ച ഭവാനിപൂർ അടക്കമുള്ള തൃണമൂൽ കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളാണ്.



