പ്രധാന മന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദ് വിമാനപകട സ്ഥലത്തും അപകടത്തിൽ പരിക്കേറ്റവർ കഴിയുന്നവരെ ആശുപത്രിയിലും സന്ദർശനം നടത്തി. അപകടം നടന്ന സ്ഥലത്താണ് പ്രധാനമന്ത്രി ആദ്യമെത്തിയത്. ഇതിന് പിന്നാലെയായിരുന്നു പരിക്കേറ്റവർ കഴിയുന്ന ആശുപത്രിയിലും എത്തിയത്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുമായും ബന്ധുക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അടക്കമുള്ളവർ പങ്കെടുക്കുന്ന അവലോകന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷായും ദുരന്ത സ്ഥലത്തെത്തിയിരുന്നു. അപകട വിവരം അറിഞ്ഞ സമയം തന്നെ മുഖ്യമന്ത്രിയുമായും വ്യോമയാന മന്ത്രിയുമായും താന്‍ സംസാരിച്ചുവെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായി അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തിയെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഒന്നും രക്ഷിക്കാൻ ഒരു അവസരവും അവിടെ ഇല്ലായിരുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനം നിമിഷങ്ങൾക്കകമാണ് വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തിൽ ഇടിച്ചിറങ്ങിയത്.
12 ജീവനക്കാർ അടക്കം 242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരനായ രമേശ് വിശ്വാസ് കുമാർ മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപെട്ടത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിൽ ഉണ്ടായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെയുള്ള 241 പേരും അപകടത്തിൽ മരിച്ചിരുന്നു.
അപകടത്തില്‍ മരിച്ച മലയാളി രഞ്ജിതയുടെ സഹോദരന്‍ ഇന്ന് വീട്ടിലെത്തും. രാവിലെ കോഴിക്കോട് വിമാനം ഇറങ്ങിയശേഷം ആയിരിക്കും ഇദ്ദേഹം പുല്ലാട്ടെ വീട്ടില്‍ എത്തുക. വിദേശത്തെ ജോലി സ്ഥലത്തുനിന്നാണ് സഹോദരന്‍ രതീഷ് നാട്ടിലേക്ക് എത്തുന്നത്. ഡിഎന്‍എ പരിശോധനയ്ക്ക് വേണ്ടി രതീഷ് അഹമ്മദാബാദിലെത്തും. രഞ്ജിതയുടെ സഹോദരങ്ങളായ രഞ്ജിത്തും രതീഷും ആയിരിക്കും അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് പോകുക.



