ഖോൽഗഡ്: ഉയർന്ന ജാതിയിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ 18 വയസ്സുള്ള ദളിത് യുവാവിനെ അടിച്ചുകൊന്നു. ഉത്തരാഖണ്ഡിലെ തെഹ്രി ഗർവാളിലുള്ള പ്രതാപ്‌നഗർ ബ്ലോക്കിലാണ് സംഭവം. ദേവാൽ ഗ്രാമവാസിയായ കേതൻ ലാൽ ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ കേതന്റെ സുഹൃത്തായ ദിവാകർ ദിമ്രിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ബൗരാരിയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കേതന്റെ പിതാവ് ധൻപാൽ ലാൽ നൽകിയ പരാതി പ്രകാരം ഞായറാഴ്ച രാത്രി ഖോൽഗഡ് ഗ്രാമത്തിലാണ് ക്രൂരമായ ഈ സംഭവം നടന്നത്. കഴിഞ്ഞ ആറ് മാസമായി ഖോൽഗഡ് ഗ്രാമത്തിലെ ഒരു പെൺകുട്ടിയുമായി കേതൻ സൗഹൃദത്തിലായിരുന്നു. ഞായറാഴ്ച രാത്രി 11 മണിയോടെ പെൺകുട്ടി കേതന്റെ മൊബൈൽ ഫോണിലേക്ക് വിളിച്ച് തന്റെ ഗ്രാമത്തിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കേതൻ സുഹൃത്ത് ദിവാകർ ദിമ്രിയോടൊപ്പം ബൈക്കിൽ ഖോൽഗഡിലേക്ക് പോയി.
ഇരുവരും സ്ഥലത്തെത്തിയപ്പോൾ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഇവരെ തടഞ്ഞുവെക്കുകയും, ഒരു മുറിയിൽ പൂട്ടിയിട്ട് വടികളും മാരകായുധങ്ങളും ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ പെൺകുട്ടിയുടെ അച്ഛൻ കേതന്റെ പിതാവായ ധൻപാൽ ലാലിനെ ഫോണിൽ വിളിച്ച് മകന്റെ അവസ്ഥ അറിയിക്കുകയും അവനെ വന്ന് കൊണ്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തു.
ധൻപാൽ ലാൽ സംഭവസ്ഥലത്ത് എത്തുമ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു കേതൻ. ഉടൻ തന്നെ ചൗന്ദ് ലാംഗാവിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും കേതൻ മരണത്തിന് കീഴടങ്ങിയിരുന്നു. സംഭവത്തിൽ രോഷാകുലരായ നാട്ടുകാരും കുടുംബവും അക്രമികൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആദ്യം മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ചു.
സംഭവത്തിൽ കൊലപാതകക്കുറ്റവും ഒപ്പം എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ സെക്ഷൻ 3(2)(v) പ്രകാരവും കേസ് രജിസ്റ്റർ ചെയ്തതായി തെഹ്രി ഗർവാൾ സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) ശ്വേത ചൗബെ അറിയിച്ചു. പ്രതികളിലൊരാളായ യശ്‌വീർ സിംഗ് പൻവാറിനെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും പോലീസ് വ്യക്തമാക്കി.



