പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാ കുംഭമേളയിൽ പങ്കെടുക്കും. പ്രയാഗ്രാജിൽ ഫെബ്രുവരി 5 ന് സന്ദർശനം നടത്തുമെന്നാണ് വിവരം. ഉപരാഷ്ട്രപതിയും കുംഭമേള സന്ദർശിക്കും. ജഗ്ദീപ് ധൻകർ ഫെബ്രുവരി ഒന്നിന് കുംഭമേള സന്ദർശിക്കും. രാഷ്ട്രപതി ദ്രൗപതി മുർമു കുംഭമേളയിൽ പങ്കെടുത്തേക്കും. സന്ദർശനം ഫെബ്രുവരി 10 നെന്നാണ് വിവരം.
പ്രയാഗ്‌രാജിൽ മഹാകുംഭമേള ആരംഭിച്ചിരിക്കുകയാണ്. മനുഷ്യത്വത്തിന്റെ സമുദ്രമാണ് അവിടെ കാണാനാകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമത്വത്തിന്റെയും ഐക്യത്തിന്റെയും അസാധാരണമായ സംഗമമാണ് മഹാകുംഭമേളയെന്ന് മോദി പറഞ്ഞു. എങ്ങനെയാണ് ഇന്ത്യയുടെ പാരമ്പര്യങ്ങൾ രാജ്യത്തെ മുഴുവൻ ബന്ധിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുംഭമേളയിലൂടെ നമ്മുടെ പാരമ്പര്യങ്ങൾ ഇന്ത്യയെ മുഴുവൻ ബന്ധിപ്പിച്ചിരിക്കുന്നു. വിശ്വാസങ്ങളെ മുറുകെ പിടിക്കാനുള്ള വഴികളെല്ലാം ഒന്നാണ്. വടക്ക് നിന്ന് തെക്ക് വരെ അത് ഒന്നുതന്നെയാണ്. ഒരുവശത്ത് പ്രയാഗ്‌രാജ്, ഉജ്ജൈൻ, നാസിക്, ഹരിദ്വാർ എന്നിവിടങ്ങളിൽ കുംഭമേള സംഘടിപ്പിക്കപ്പെടുന്നു. മറുവശത്ത്, ഗോദാവരി, കൃഷ്ണ, നർമ്മദ, കാവേരി നദികളുടെ തീരത്താണ് സംഘടിപ്പിക്കുന്നതെന്നും മോദി സൂചിപ്പിച്ചു.
കുംഭമേളയുടെ സംഘാടനത്തിൽ ഡിജിറ്റൽ സംവിധാനങ്ങൾ വിപുലമായി ഉപയോഗിച്ചതിനെക്കുറിച്ചും പ്രധാനമന്ത്രി അടിവരയിട്ട് പറഞ്ഞു. ഇത്തവണത്തെ കുംഭമേളയിൽ ഡിജിറ്റൽ കാൽവെയ്പ്പ് നാം നടത്തി. മഹാകുംഭമേളയ്‌ക്ക് ആഗോളതലത്തിൽ ലഭിക്കുന്ന ജനപ്രീതി ഓരോ ഭാരതീയനും അഭിമാനമാണെന്നും അഭിമാനമാണെന്നും മോദി കൂട്ടിച്ചേർത്തു.