ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുമ്പോൾ പട്ടികയിൽ ഒന്നാമത് കേരളം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 26.4 ശതമാനം രോഗികൾ കേരളത്തിലാണ്. ശനിയാഴ്ച ഇന്ത്യയിൽ 1500 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 146 ദിവസത്തിനിടയിലെ ഉയർന്ന നിരക്കാണിത്. ഫെബ്രുവരി പകുതിമുതലാണ് രാജ്യത്തെ കോവിഡ് കേസുകൾ വീണ്ടും ഉയരാൻ തുടങ്ങിയത്.
മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഓക്സിജൻ എന്നിങ്ങനെ അവശ്യവസ്തുക്കളെല്ലാം എല്ലാ ആശുപത്രികളും കരുതണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആരോഗ്യസ്ഥാപനങ്ങളുടെ തയ്യാറെടുപ്പുകൾ വിലയിരുത്താൻ ഏപ്രിൽ 10, 11 തീയതികളിൽ രാജ്യവ്യാപകമായി മോക് ഡ്രിൽ നടത്തും. 27-ന് നടത്തുന്ന ഓൺലൈൻയോഗത്തിൽ മോക് ഡ്രില്ലിന്റെ വിശദാംശങ്ങൾ സംസ്ഥാനങ്ങളെ അറിയിക്കും.
കോവിഡ് പരിശോധനയുടെ വേഗംകൂട്ടാൻ മന്ത്രാലയം നിർദേശം നൽകി. പത്തുലക്ഷംപേർക്ക് 140 കോവിഡ് പരിശോധന എന്നതാണ് നിലവിലെ അനുപാതം. പെട്ടെന്ന് ഫലംലഭിക്കുന്ന ആന്റിജൻ ടെസ്റ്റുകളെയാണ് പലസംസ്ഥാനങ്ങളും ആശ്രയിക്കുന്നത്. ഇതിനുപകരം കൂടുതൽ ശക്തമായ പരിശോധനകൾ നടത്തണം. ജനുവരിമുതൽ മാർച്ചുവരെയും ഓഗസ്റ്റുമുതൽ ഒക്ടോബർവരെയും പകർച്ചവ്യാധികൾ കൂടുതലാവുന്ന സമയമാണെന്നും മുൻകരുതലെടുക്കണമെന്നും മന്ത്രാലയം അറിയിച്ചു.
ഉയർന്ന കോവിഡ് നിരക്ക്.
1. കേരളം (24.6%)
2. മഹാരാഷ്ട്ര (21.7%)
3. ഗുജറാത്ത് (13.9%)
4. കർണാടക (8.6%)
5. തമിഴ്നാട് (6.3%)
മറക്കാതിരിക്കാം, മുൻകരുതലുകൾ.
1. ഒന്നിലധികം അസുഖങ്ങളുള്ളവരും പ്രായമായവരും തിരക്കേറിയതും മോശം വായുസഞ്ചാരവുമുള്ള സ്ഥലങ്ങളിൽനിന്ന് വിട്ടുനിൽക്കുക.
2. തിരക്കേറിയതും അടഞ്ഞുകിടക്കുന്നതുമായ സ്ഥലങ്ങളിൽ മുഖാവരണം ധരിക്കുക.
3. തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ മൂക്കും വായും മറയ്ക്കാൻ തൂവാലയോ ടിഷ്യുവോ ഉപയോഗിക്കുക.
4. ഇടയ്ക്കിടെ കൈകഴുകുക.
5. പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് ഒഴിവാക്കുക
6. രോഗലക്ഷണങ്ങൾ കാണുമ്പോൾ കൃത്യമായി പരിശോധിക്കുക.
7. ശ്വാസകോശസംബന്ധമായ അസുഖങ്ങളുള്ളവർ അടുത്തിടപഴകിയുള്ള സമ്പർക്കം കുറയ്ക്കുക.