ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ
ഇന്ന് ഭീമൻ പോരാട്ടം. ചിരവൈരികളായ ഇന്ത്യയും പാകിസ്‌താനുമാണ് നേർക്ക് നേർ വരുന്നത്. ദുബായ്, ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് മൽസരം തുടങ്ങുക. സോണി സ്പോർട്‌സ് ടെൻ 1, സോണി സ്പോർട്‌സ് ടെൻ 5 എന്നീ ചാനലുകളിൽ മത്സരം തൽസമയം കാണാം.
ഹസ്‌തദാന വിവാദത്തിന്റെ ചൂടാറുന്നതിന് മുമ്പാണ് മറ്റൊരു ഇന്ത്യ -പാക് പോരാട്ടം കൂടി നേർക്കുനേർ വരുന്നത്. പാകിസ്‌താന് ആവട്ടെ ആദ്യ കളിയിലെ ഏഴ് വിക്കറ്റ് തോൽവിയുടെ മുറിവുണങ്ങിയിട്ടില്ല. ഐസിസിയിൽ നിന്നേറ്റ പ്രഹരത്തിൻ്റെ നാണക്കേടും മാറിയിട്ടില്ല. മാച്ച് റഫറിയായി ഏഷ്യാ കപ്പിൽ നിന്ന് മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ട അതേ ആൻഡി പൈക്രോഫ്റ്റിനെ തന്നെയാാണ് ഇന്നും മാച്ച് റഫറിയായി നിയോഗിച്ചിട്ടുള്ളത്.
കളിയുടെ ഗതിയും വിധിയും നിശ്ചയിക്കുക സ്പിന്നർമാരുടെ മികവായിരിക്കും. അകർ പട്ടേൽ പരിക്കിൽ നിന്ന് മുക്തനായില്ലെങ്കിൽ ഹർഷിത് റാണയ്ക്കോ അർഷദീപ് സിംഗിനോ അവസരം കിട്ടും. ജസ്പ്രിത് ബുമ്രയും വരുൺ ചക്രവർത്തിയും തിരിച്ചെത്തും. ബാറ്റിംഗ് നിരയിൽ ആശങ്കയില്ല, പരീക്ഷണവും ഉണ്ടാവില്ല. വ്യക്തിഗത മികവുണ്ടെങ്കിലും ഇന്ത്യക്ക് മുന്നിൽ കളിമറക്കുന്നതാണ് പാകിസ്‌താന്റെ വെല്ലുവിളി.
സ്പിന്നിനെ തുണയ്ക്കുന്ന ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ മൂന്ന് സൂപ്പർ മൽസരങ്ങളും നടക്കുന്നത്. 24ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മൽസരം. 26ന് അവസാന മൽസരത്തിൽ ശ്രീലങ്കയേയും ഇന്ത്യ നേരിടും. സൂപ്പർ ഫോറിൽ അൽപം കൂടി കരുത്തരാണ് എതിരാളികൾ.



