തയ്യാറാക്കിയത്: മാത്യു ശങ്കരത്തിൽ
അകാല വാർധക്യത്തിന് ആയുർവേദം നൽകുന്ന പ്രതിരോധ വിധികൾ നാം കഴിഞ്ഞ ലക്കങ്ങളിൽ വായിച്ചറിഞ്ഞു. ഇതേ പ്രശ്നവുമായി ഇത്തവണ നാം സമീപിക്കുന്നതു ഹോമിയോപ്പതിയെയാണ്.
എന്താണ് അകാല വാർദ്ധക്യം? ഹോമിയോപ്പതി നൽകുന്ന നിർവചനം ഇതാണ്. അകാലത്തിൽ, ശാരീരികവും മാനസികവുമായ അപചയം സംഭവിക്കുമ്പോൾ വാർധക്യത്തിൻ്റെ രംഗപ്രവേശനമറിയണം. ഈ അവസ്ഥാവിശേഷം 15 വയസ്സുള്ള കുട്ടിയിൽപോലും കാണാറുണ്ട്.
ഹോമിയോപ്പതിയിൽ ലക്ഷണങ്ങൾക്കാണു പ്രാമുഖ്യം. രോഗലക്ഷണങ്ങളും മരുന്നിൻ്റെ ലക്ഷണങ്ങളും ചേർത്തു വെയ്ക്കമ്പോൾ ലഭിക്കുന്ന സാദൃശ്യാവസ്ഥയെ അടിസ്ഥാനപ്പെടുത്തിയാണു ചികിൽസ. ശാരീരികവും മാനസികവുമായ ആരോഗ്യമാണു ചികിൽസയിലുടെ സാധിച്ചെടുക്കുക.
ആയുർവേദത്തിൽ ത്രിദോഷങ്ങളായി വാത-പിത്ത-കഫങ്ങളാണെങ്കിൽ ഹോമിയോപ്പതിയിൽ രോഗത്തിൻ്റെ മൂന്നു മൂലകാരണങ്ങൾ ഇവയാണ്: സോറ, സൈക്കോസിസ്, സിഫിലിസ്. ശാരീരിക-മാനസിക വൃതൃസ്തതകൾക്കനുസരിച്ച് ഓരോരുത്തരിലും ഓരോ ‘മൂലകാരണം’ പ്രാമുഖ്യം നേടുന്നു. അതനുസരിച്ചായിരിക്കും അവരുടെ ശാരീരിക, മാനസികാവസ്ഥ നിർണയിക്കപ്പെടുക. കുറെപ്പേരിൽ ഇവയിൽ ഏതെങ്കിലും രണ്ടെണ്ണത്തിൻ്റെ സങ്കലനവും കാണാം. അങ്ങനെ സോറയും സിഫിലിസും ചേരുന്നവരിൽ ‘സ്യൂഡോ സോറ’എന്ന അവസ്ഥ ഉണ്ടാകുന്നു. അകാലവാർദ്ധക്യം അനുഭവിക്കേണ്ടി വരുന്നവരിൽ 80% പേരും ‘സ്യൂഡോ സോറ’ക്കാരാണ്.
ഇനി ‘സ്യൂഡോ സോറ’യുടെ ലക്ഷണങ്ങൾ കേൾക്കാം. അകാരണമായ വേവലാതി, ജീവിക്കുന്നതെന്തിനെന്ന തോന്നൽ, മനസിനു വല്ലാത്ത ഭാരം, പിടിവാശി, മ്ലാനത, സാമൂഹികാവസ്ഥകളിൽനിന്നുളള വിട്ടുനിൽക്കൽ, ഒന്നിലും താൽപര്യമില്ലായ്മ…. എല്ലാത്തിനും പുറമെ, കൂടിവരുന്ന അപകർഷബോധം. ‘സ്യൂഡോ സോറ’ക്കാർ എപ്പോഴും തൻ്റെ കഴിവുകൾ കുറച്ചുകാണുന്നു. പ്രതികരണ ശേഷിക്കുറവ്. സമൂഹവുമായുള്ള വിനിമയത്തിൽ താൽപര്യമില്ലായ്മ. ഉദാഹരണത്തിന്: തനിക്കിറങ്ങേണ്ട ബസ് സ്റ്റോപ്പ് ഏതെന്ന് അടുത്ത സീറ്റിലിരിക്കുന്ന ആളോടു ചോദിക്കാൻ മടിക്കുന്ന ആ വ്യക്തി, സ്വയമറിഞ്ഞ് ഒരു കിലോമീറ്റർ അകലെയുള്ള ഏതോ സ്റ്റോപ്പിൽ പോയി ഇറങ്ങുന്നു.
അന്തരീക്ഷവും ഭക്ഷണവുമെല്ലാം ‘സ്യൂഡോ സോറ’ അവസ്ഥ ഉണ്ടാകാൻ അരങ്ങൊരുക്കുന്നു. പിന്നെ ആധുനിക കാലത്തിൻ്റെ തത്രപ്പാടുകളും സംഘർഷങ്ങളും.
അകാല വാർദ്ധക്യപ്രേരകമായ ‘സ്യൂഡോ സോറ’എന്ന അവസ്ഥയിൽനിന്നു മോചനമില്ലെങ്കിലും അകാല വാർദ്ധക്യത്തെ ഫലപ്രദമായി തടഞ്ഞു നിർത്താൻ മരുന്നുകൾ ഹോമിയോപ്പതിയിലുണ്ടെന്ന് വിദഗ്ധർ അവകാശപ്പെടുന്നു.
അവർ നിർദേശിക്കുന്ന മറ്റു പ്രതിവിധികൾ: മാംസാഹാരവും മദ്യവും പുകവലിയും കഴിയുന്നത്ര കുറയ്ക്കുക, പച്ചക്കറികൾ ധാരാളം കഴിക്കുക, കൃത്യസമയത്ത് കുളിയും ആഹാരവും, സൗന്ദര്യ സംവർധകവസ്തുക്കൾ ഒഴിവാക്കുക, ആരോഗ്യകരമായ ലൈംഗികജീവിതം പാലിക്കുക.
എപ്പോഴും ഏതെങ്കിലും പ്രവൃത്തിയിൽ ഏർപ്പെടുകയാണു വാർദ്ധക്യത്തെ തടഞ്ഞു നിർത്താനുള്ള ഒരു മാർഗം. അതുവഴി മനസിൻ്റെ മേഞ്ഞു നടക്കലും മാനസിക സംഘർഷങ്ങളും ഒഴിവാക്കാൻ കഴിയും.
വാർദ്ധക്യവും അകാല വാർദ്ധക്യവുമൊക്കെ ഓരോരുത്തരുടെ യും ശരീരഘടനയേയും ജീവിക്കുന്ന ചുറ്റുപാടുകളെയും ആശ്രയിച്ചിരിക്കുന്നു. ഇതു മനസ്സിലാക്കി രോഗശരീരത്തിലെ ജീവസത്തയെ മരുന്നുകൾ മുഖേന ഉത്തേജിപ്പിക്കുകയാണു ഹോമിയോ ഡോക്ടർ ചെയ്യുന്നത്. അങ്ങനെ ഉത്തേജിപ്പിക്കപ്പെട്ട ജീവസത്ത ശരീരത്തിനു രോഗവിമുക്തി നേടുവാൻ എന്താണ് ആവശ്യമെന്നു മനസിലാക്കി പ്രവർത്തിക്കുന്നു.
വിഷാംശങ്ങളെ ശക്തിരഹിതമാക്കുക, രോഗാണുക്കൾക്കു വളരുവാനും പെരുകുവാനും ഉള്ള സാഹചര്യം കൊടുക്കാതിരിക്കുക, നിവൃത്തിയുളളിടത്തോളം ഇവകളെ ശരീരത്തില്‍നിന്നു പുറത്തുവിടുവാനുള്ള ചാലുകൾ സൃഷ്ടിക്കുക, രോഗാണുക്കളെ എതിരിടുവാനുളള രക്താണുക്കളെ വളർത്തുക-ഇതെല്ലാം ജീവസത്തഉത്തേജനംകൊണ്ട് സാധിക്കുന്നു.
ആരോഗ്യമുള്ള ശരീരത്തിൽ പ്രത്യേക രോഗലക്ഷണങ്ങൾക്കു സാദൃശ്യമായ ലക്ഷണങ്ങൾ ഉണ്ടാകുവാൻ കഴിവുള്ള മരുന്ന് ഏറ്റവും കുറഞ്ഞ അളവിൽ കൊടുക്കുക എന്നുള്ളതാണ് ഹോമിയോപ്പതി ചികിൽസയുടെ പ്രത്യേകത. ഇങ്ങനെ കൊടുക്കുന്ന മരുന്നിനോട് എതിരിടുവാൻ ശ്രമിക്കുമ്പോൾ ജീവശക്തി സ്വയംശക്തി പ്രാപിക്കുന്നു. മുമ്പുണ്ടായിരുന്ന രോഗം ദുരികരിക്കപ്പെടുന്നു. മനസിനും ശരീരത്തിനും ആരോഗ്യം കൈവരുന്നു.
മാനസികപിരിമുറുക്കം അകലുന്നു. യൗവനം നിലനിൽക്കുന്നു. ആയുരാരോഗ്യ സൗഖ്യം ഫലം.
വിവരങ്ങൾക്കു കടപ്പാട്: 1. ടി. പി. ഏലിയാസ് (റിട്ട. പ്രിൻസിപ്പൽ, ഹോമിയോ കോളജ്, കുറിച്ചി). 2. ഡോ. വി. എ. ബാലചന്ദ്രൻ (അസി. ഡയറക്ടർ, ഹോമിയോ റിസർച്ച് സെൻ്റർ, കുറിച്ചി).